ഒഡിഷ: തിരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന ഒഡിഷയിലെ പകുതിയോളം പഞ്ചായത്തുകളും ഇടതുപക്ഷഭീകരതയുടെ നിഴലിലാണെന്ന് റിപ്പോർട്ട്. ഇതിൽത്തന്നെ 70 ബൂത്തുകൾ അതീവ പ്രശ്നബാധിതബൂത്തുകളാണെന്നും കണ്ടെത്തിയിട്ടുണ്ട്. ഒഡിഷയിലെ കോരപുത് ജില്ലയിലാണ് ഈ എഴുപതു ബൂത്തുകളുമുളളത്. ഇവിടങ്ങളിൽ വീഡിയോ നിരീക്ഷണം നടപ്പിലാക്കുമെന്ന് അധികൃതർ അറിയിച്ചു.
വാർഡ് മെമ്പർമാർ, സമിതിയംഗങ്ങൾ, സർപഞ്ചുകൾ, സില്ല പരിഷദ് അംഗങ്ങൾ എന്നിങ്ങനെ 3,482 അംഗങ്ങളുടെ തിരഞ്ഞെടുപ്പാണ് അഞ്ചു ഫേസുകളിലായി ഒഡിഷയിൽ നടക്കുന്നത്. മാവോയിസ്റ്റ് ഭീകരത അതീവരൂക്ഷമായ സംസ്ഥാനത്ത് ഫെബ്രുവരി 13 മുതലാണ് തിരഞ്ഞെടുപ്പ് നടപടിക്രമങ്ങൾ ആരംഭിക്കുക. 7,68,235 സമ്മതിദായകർക്കായി 2,973 ബൂത്തുകൾ തയ്യാറാക്കുന്നതിനാണ് അധികൃതർ തീരുമാനിച്ചിട്ടുള്ളത്.
ക്രമക്കേടുകൾ സംബന്ധിച്ച പരാതികൾ ഒഴിവാക്കുന്നതിനും, നിരീക്ഷണം സുഗമമാക്കുന്നതിനുമായാണ് അതീവ പ്രശ്നബാധിത ബൂത്തുകളെന്നു കണ്ടെത്തിയിട്ടുളള 70 ബൂത്തുകളിൽ വീഡിയോ നിരീക്ഷണം ഏർപ്പാടാക്കുന്നത്. ഈ ബൂത്തുകളുടെ ലിസ്റ്റ് സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷന് അയച്ചു കൊടുക്കുമെന്ന് കോരപുത് ജില്ലാ കളക്ടർ വി. ജയകുമാർ പറഞ്ഞു.
240 പഞ്ചായത്തുകളിൽ മിക്കതും ചുവപ്പു ഭീകരതയുടെ നിഴലിലാണ്. ഇവിടങ്ങളിലെ സുരക്ഷ കർശനമാക്കുന്നതിന് ജില്ലാഭരണകൂടം നടപടികൾ സ്വീകരിച്ചു വരുന്നതായി ഔദ്യോഗികവൃത്തങ്ങൾ വ്യക്തമാക്കി. നിലവിൽ സാഹചര്യങ്ങൾ സമാധാനപരമാണെന്നും തിരഞ്ഞെടുപ്പ് സമാധാനമായി പുരോഗമിക്കുമെന്നും അധികൃതർ പ്രത്യാശ പ്രകടിപ്പിച്ചു.