ചെന്നൈ: ജല്ലിക്കെട്ട് നിരോധിച്ചതിനെതിരേ ചെന്നൈയിൽ വൻ പ്രതിഷേധം. കഴിഞ്ഞ ദിവസം പ്രതിഷേധം ചെന്നൈ മറീന ബീച്ചിൽ നടന്ന പ്രതിഷേധപ്രകടനത്തിൽ വിദ്യാർത്ഥികളും, ടെക്കികളുമുൾപ്പെടെ മൂവായിരത്തിലധികം പേരാണ് പങ്കെടുത്തത്. ജല്ലിക്കെട്ട് പുനരാരംഭിക്കണമെന്നും മൃഗാവകാശസംരക്ഷണ സംഘടനയായ പീപ്പിൾ ഫോർ എത്തിക്കൽ ട്രീറ്റ്മെന്റ് ഓഫ് ആനിമൽ (പേട്ട) നിരോധിക്കണമെന്നും ആവശ്യപ്പെട്ടായിരുന്നു പ്രകടനം.
പ്രതിഷേധം അവസാനിപ്പിക്കുന്നതു സംബന്ധിച്ച് പൊലീസ് നടത്തിയ ചർച്ചകൾ ഇതുവരെ വിജയം കണ്ടിട്ടില്ലെന്നാണ് റിപ്പോർട്ടുകൾ. ഇന്നലെ രാത്രി മുതൽ ആരംഭിച്ച പ്രതിഷേധം ഇപ്പൊഴും തുടരുന്ന സാഹചര്യത്തിൽ മന്ത്രിമാരായ ജയകുമാർ, പാണ്ഡ്യരാജൻ എന്നിവരും പ്രതിഷേധക്കാരുമായി ചർച്ചകൾ നടത്തിയിരുന്നു. ജല്ലിക്കെട്ടു നിരോധിക്കുന്നതു സംബന്ധിച്ച് കേന്ദ്രസർക്കാരിനെ സമീപിക്കുമെന്ന് ഇവർ പ്രതിഷേധക്കാർക്ക് ഉറപ്പു നൽകി. തമിഴ്നാടിന്റെ സ്വരവും, ആവശ്യവും കേന്ദ്രസർക്കാരിനെ അറിയിക്കുമെന്ന് പാണ്ഡ്യരാജൻ മാദ്ധ്യമങ്ങളോടു പറഞ്ഞു. അതേസമയം സമരം നയിക്കുന്നവർ മുഖ്യമന്ത്രി ഒ. പനീർസെൽവത്തെ നേരിൽ കാണണമെന്ന നിലപാടിലാണ്.
അഞ്ഞൂറു വർഷത്തെ പാരമ്പര്യമുളളതാണ് ജല്ലിക്കെട്ടെന്നും, ഇതു നിരോധിച്ചുകൊണ്ടുളള ഉത്തരവ്, കോടതി പിൻവലിക്കണമെന്നും പതിനൊന്നാം ക്ലാസ് വിദ്യാർത്ഥിയായ പി. മഞ്ജുനാഥ് മാദ്ധ്യമപ്രവർത്തകരോട് പറഞ്ഞു. കോടതികൾ ജനങ്ങൾക്കു വേണ്ടി നിലകൊളളുന്ന സ്ഥാപനങ്ങളാണെന്നും, കാളകൾക്കെതിരേ ജല്ലിക്കെട്ടിൽ ഒരു വിധ ക്രൂരതയും നടക്കുന്നില്ലെന്നും ഈ വിഷയത്തിൽ പ്രതിഷേധിക്കുന്നത് തങ്ങളുടെ അവകാശമാണെന്നും പ്രതിഷേധത്തിൽ പങ്കെടുത്ത ഐ.ടി പൊഫഷണലായ ജെ. രാജേഷ് പറഞ്ഞു. നിരോധിച്ച ജല്ലിക്കെട്ട് പുനരാരംഭിക്കണമെന്ന തങ്ങളുടെ ആവശ്യം ന്യായമാണെന്നും ഈ പ്രതിഷേധം നിയമവിരുദ്ധമല്ലെന്നും രാജേഷ് കൂട്ടിച്ചേർത്തു.
മധുര ജില്ലയിലെ അളങ്കനല്ലൂരിലും ഇന്നലെ രാത്രിയിൽ പ്രതിഷേധപ്രകടനം നടന്നു. ഇരുനൂറോളം പ്രവർത്തകരെ പുലർച്ചയോടെ പൊലീസ് കരുതൽ തടങ്കലിൽ എടുത്തു.
പൊങ്കൽ ആഘോഷങ്ങളോടനുബന്ധിച്ച് തമിഴ്നാട്ടിൽ നടന്നു വരുന്ന ആഘോഷമാണ് ജല്ലിക്കെട്ട്. തമിഴ് സമൂഹം ഒന്നടങ്കം ജല്ലിക്കെട്ട് പുനരാരംഭിക്കണമെന്ന ആഗ്രഹമാണ് പുലർത്തുന്നത്. തെന്നിന്ത്യൻ സൂപ്പർ താരം കമൽ ഹാസനും ഈയിടെ ജല്ലിക്കെട്ടിനെ അനുകൂലിച്ചു രംഗത്തെത്തിയിരുന്നു.