പട്ന : ബീഹാറിൽ നടന്ന രണ്ട് ട്രെയിൻ അപകടങ്ങൾക്ക് പിന്നിൽ പാക് ചാര സംഘടനയായ ഐ എസ് ഐ ക്ക് പങ്കുണ്ടെന്ന് ബീഹാർ പോലീസ് . നേപ്പാൾ അതിർത്തിയിൽ നിന്ന് പിടികൂടിയ മൂന്ന് യുവാക്കളിൽ നിന്നാണ് ഇത് സംബന്ധിച്ച വിവരം ലഭിച്ചതെന്ന് പോലീസ് പറയുന്നു.
ഉമാശങ്കർ പട്ടേൽ, മോട്ടിലാൽ പസ്വാൻ , മുകേഷ് യാദവ് എന്നിവരാണ് അറസ്റ്റിലായത് . ഇവർ ഐ എസ് ഐയ്ക്ക് വേണ്ടി പ്രവർത്തിക്കുകയായിരുന്നെന്നാണ് പോലീസ് പറയുന്നത് . ഐ എസ് ഐ ഏജന്റായ ഒരു നേപ്പാൾ വംശജനാണ് ഇവരെ നിയന്ത്രിച്ചിരുന്നത്.
ഇൻഡോർ – പട്ന , അജ്മീർ – സീൽദാ എക്സ്പ്രസുകൾ പാളം തെറ്റിക്കാൻ പ്രവർത്തിച്ചത് താനാണെന്ന് ഇവരിലൊരാൾ സമ്മതിച്ചെന്ന് പോലീസ് വ്യക്തമാക്കുന്നു . കഴിഞ്ഞ ഒക്ടോബറിൽ റെയിൽപാളത്തിൽ കുക്കർ ബോംബ് വച്ചതും ഇവരാണ് .
പാളത്തിൽ വച്ച കുക്കർ ബോംബ് കണ്ടെത്തിയതിനാലാണ് വൻ അപകടം ഒഴിവായത് . എന്നാൽ നവംബറിൽ ഇൻഡോർ -പട്ന എക്സ്പ്രസ് പാളം തെറ്റി 150 ലധികം പേർ കൊല്ലപ്പെട്ടിരുന്നു . അജ്മീർ – സീൽദാ എക്സ്പ്രസ് പാളം തെറ്റിയതിനെത്തുടർന്ന് ആളപായം ഉണ്ടായില്ലെങ്കിലും അൻപതോളം പേർക്ക് പരിക്കേറ്റു.
പുതിയ വിവരങ്ങൾ പുറത്ത് വന്നതോടെ ദേശീയ അന്വേഷണ ഏജൻസി കേസിൽ ഇടപെട്ടിട്ടുണ്ട് .ഐ എസ് ഐ ബന്ധത്തിലേക്കാണ് തെളിവുകൾ വിരൽ ചൂണ്ടുന്നതെങ്കിൽ എൻ ഐ എ കേസ് ഏറ്റെടുക്കും.