ന്യൂഡൽഹി: സമാജ് വാദി പാർട്ടിയിലെ ഭിന്നത മുലായത്തിന്റേയും അഖിലേഷിന്റെയും രാഷ്ട്രീയ നാടകമെന്ന് തെളിയുന്നു. പിളർപ്പ് നാടകം പാർട്ടിയിലെ എതിർപ്പ് മറികടന്ന് അഖിലേഷിനെ വീണ്ടും മുഖ്യമന്ത്രിയാക്കാൻ. അഖിലേഷിനെതിരെ മത്സരിക്കുമെന്ന് പ്രഖ്യാപിച്ച മുലായം സീറ്റ് നൽകണമെന്നാവശ്യപ്പെട്ട് 38 പേരുടെ സ്ഥാനാർത്ഥിപട്ടിക അഖിലേഷിനു കൈമാറി.
പിളർപ്പും വാഗ്വാദവും മല്ലയുദ്ധവുമെല്ലാം വെറും കെട്ടുനാടകങ്ങൾ. പാർട്ടിയിൽ കുടുംബാധിപത്യം നിലനിർത്താനുള്ള മുലായത്തിന്റെ തന്ത്രമായിരുന്നു ഇക്കണ്ടതെല്ലാം. അഖിലേഷിനെതിരെ പാർട്ടിയിലുയർന്ന എതിർപ്പ് മർകടന്ന് തന്റെ മകൻ അഖിലേഷ് യാദവിന്റെ മുഖ്യമന്ത്രി കസേര അടുത്ത തവണയും ഉറപ്പിക്കാനായിരുന്നു പിളർപ്പ് നാടകമെന്നാണ്വ്യക്തമാകുന്നത്.
അഖിലേഷ് യാദവിന് അനുകൂലമായി തെരഞ്ഞെടുപ്പ് കമ്മീഷൻ നിലപാടെടുത്തതോടെ നാടകം പൂർണമായി. അഖിലേഷിനെതിരെ മത്സരിക്കുമെന്ന് കഴിഞ്ഞ ദിവസം വീമ്പുപറഞ്ഞ മുലായം ഇപ്പോൾ നിലപാട് മയപ്പെടുത്തി. നിർബന്ധമായും സീറ്റ് നൽകണമെന്നാവശ്യപ്പെട്ടുകൊണ്ടുള്ള തന്റെ സ്ഥാനാർത്ഥി പട്ടിക മുലായം അഖിലേഷിന് കൈമാറി. 38 പേരുകളാണ് മുലായം നിർദ്ദേശിച്ചിരിക്കുന്നത്.
അഖിലേഷ് സംസ്ഥാന അദ്ധ്യക്ഷ പദവിയിൽനിന്ന് ഒഴിവാക്കിയ, മുലായത്തിന്റെ സഹോദരൻ ശിവ്പാല്‍ യാദവിന്റെ പേര് പട്ടികയിലില്ല. എന്നാൽ അഖിലേഷ് പുറത്താക്കിയ മന്ത്രിമാരായ നാരദ് റായ്, ഒ.പി. സിങ് എന്നിവരും ശിവ്പാല്‍ യാദവിന്റെ മകൻ ആദിത്യ യാദവും പട്ടികയിലിടം നേടി. ഇത് പരിഗണിച്ച ശേഷം മത്സരിക്കുന്ന സ്ഥാനാർഥികളുടെ പട്ടിക പുറത്തിറക്കുമെന്നാണ് അഖിലേഷ് വ്യക്തമാക്കിയിരിക്കുന്നത്.