കണ്ണൂർ: ഹൈസ്കൂള്‍ വിഭാഗം പഞ്ചവാദ്യ മത്സരത്തിന്റെ ആവേശത്തിമര്‍പ്പില്‍ പങ്കാളികളാകാനെത്തിയത് മേളപ്രേമികളുടെ വന്‍പട. കേരളത്തിന്റെ തനതു വാദ്യകലകളില്‍ പ്രമുഖസ്ഥാനമലങ്കരിക്കുന്ന പഞ്ചവാദ്യത്തിന് പുതിയകാലത്തും ആരാധകരേറെയുണ്ടെന്നതിന് തെളിവായിരുന്നു ഈ മത്സരവേദി.
മൂന്നുവട്ടം ശംഖുവിളിച്ച് കാലങ്ങളെണ്ണി, താളവട്ടങ്ങള്‍ കൊട്ടി, കലാശക്കൊട്ടിലെത്തുമ്പോള് കേള്വിക്കാരന് വാദ്യകലയില്‍ ഗ്രാഹ്യമുള്ളവനെങ്കിലും അല്ലെങ്കിലും താളഗോപുരത്തിന്റെ ഉത്തുംഗതയിലെത്തുന്നു.
ത്രിപുടയിലെത്തി തിമിലയുടെ ഇടച്ചിലില്‍ വാദ്യമവസാനിക്കുമ്പോള് ആസ്വാദകനെത്തുന്നത് ഒരു ധ്യാനത്തിന്റെ മൂര്‍ദ്ധന്യതയില്‍. കൊട്ടിക്കയറുന്നത് കൈത്തഴക്കം വന്ന വാദ്യക്കാരായാലും കുരുന്നു കരങ്ങളായാലും ഈ കലാനുഭൂതി ഒന്നുതന്നെ എന്നു തെളിയിക്കുന്നതായിരുന്നു സംസ്ഥാന സ്കൂള്‍ കലോത്സവത്തിലെ പഞ്ചവാദ്യ മത്സരം.