നൈജീരിയയിൽ അഭയാർത്ഥി ക്യാമ്പിൽ സൈന്യം നടത്തിയ വ്യോമാക്രമണത്തിൽ നൂറ് പേർ മരിച്ചു. ബോക്കോ ഹറാം ഭീകരരുടെ ക്യാമ്പെന്ന് തെറ്റിദ്ധരിച്ചായിരുന്നു ബോംബ് വർഷിച്ചത്.
നൈജീരിയയിലെ വടക്ക് കിഴക്കൻ മേഖലയിലെ അഭയാർത്ഥി ക്യാമ്പിന് നേരെയാണ് ആക്രമണം ഉണ്ടായത്. കൊല്ലപ്പെട്ടവരിൽ ഭൂരിഭാഗവും കുട്ടികളും സ്ത്രീകളമാണ്. 200 ലധികം പേർക്ക് പരുക്കേറ്റു. ആക്രമണത്തിൽ അഭയാർത്ഥികൾക്ക് സഹായം എത്തിക്കുന്ന റെഡ് ക്രോസിന്റെ സന്നദ്ധ പ്രവർത്തകരും കൊല്ലപ്പെട്ടിട്ടുണ്ട്.
ആക്രമണം അബദ്ധത്തിൽ സംഭവിച്ചതാണെന്ന് സൈന്യം വിശദീകരിച്ചു. ബോക്കോ ഹറാമിന്റെ ക്യാമ്പാണെന്ന് തെറ്റിദ്ധരിച്ചാണ് ആക്രമണം നടത്തിയതെന്നും സംഭവത്തെ പറ്റി അന്വേഷണത്തിന് ഉത്തരവിട്ടതായും സൈനിക മേധാവി അറിയിച്ചു. സൈനിക നടപടിയെ വിമർശിച്ച നൈജീരിയൻ പ്രസിഡന്റ് സംഭവത്തിൽ ദുഖം രേഖപ്പെടുത്തി.
സ്ത്രീകളെയും കുട്ടികളെയും തട്ടിക്കൊണ്ട് പോകുകയും ഭീകരാക്രമണം നടത്തുകയും ചെയ്യുന്ന ബൊക്കോ ഹറാമിനെതിരായ സൈനിക നടപടി ഏറെ നാളായി നൈജീരിയയിൽ തുടരുകയാണ്. നേരത്തെയും സൈനിക ആക്രമണങ്ങളിൽ നിരപരാധികൾ കൊല്ലപ്പെട്ടിട്ടുണ്ടെങ്കിലും ഇത്തരത്തിൽ ഒരു ആക്രമണം സാധാരണക്കാർക്ക് നേരെ ഉണ്ടാകുന്നത് ഇത് ആദ്യമായാണ്.