ന്യൂഡൽഹി: തിരഞ്ഞെടുപ്പടുത്തിരിക്കുന്ന സംസ്ഥാനങ്ങളിലെ സമ്മതിദായകരെ പണം വാങ്ങാൻ പ്രേരിപ്പിച്ച സംഭവത്തിൽ ആരോപണം നിഷേധിച്ച് ആം ആദ്മി പാർട്ടി നേതാവും, ഡൽഹി മുഖ്യമന്ത്രിയുമായ അരവിന്ദ് കെജ്രിവാൾ.
പഞ്ചാബിലും, ഗോവയിലും മറ്റു പാർട്ടികളിൽ നിന്നും പണം സ്വീകരിക്കാനും എന്നാൽ വോട്ട് എ.എ.പിക്കു തന്നെ ചെയ്യാനും സമ്മതിദായകരെ പ്രേരിപ്പിച്ചുവെന്ന പരാതിയിൽ കെജ്രിവാളിനെതിരേ തിരഞ്ഞെടുപ്പു കമ്മീഷൻ നോട്ടീസ് നൽകിയിരുന്നു. ഇതിനേത്തുടർന്നാണ് കെജ്രിവാൾ ആരോപണം നിഷേധിച്ചത്.
ഗോവയിലെ ബെനൗലിം എന്ന സ്ഥലത്തു നടന്ന തിരഞ്ഞെടുപ്പ് പ്രചാരണ റാലിക്കിടെയാണ് അരവിന്ദ് കെജ്രിവാൾ, കോൺഗ്രസ്, ബി.ജെ.പി പ്രവർത്തകർ പണം വാഗ്ദാനം ചെയ്യുകയാണെങ്കിൽ നിഷേധിക്കാതെ, സ്വന്തം പണമാണെന്നു കരുതി സ്വീകരിക്കണമെന്നും അതേസമയം വോട്ട് ചെയ്യുന്നത് എ.എ.പിക്കു തന്നെ ആയിരിക്കണമെന്നും ജനങ്ങളോട് പറഞ്ഞത്. ഇതിനെ ധർമ്മയുദ്ധമെന്നു വിശേഷിപ്പിക്കാനും കെജ്രിവാൾ മറന്നില്ല.
2015ലെ ഡൽഹി തിരഞ്ഞെടുപ്പിലും സമാനമായ രീതിയിൽ കെജ്രിവാൾ ആഹ്വാനം നടത്തിയിരുന്നെങ്കിലും, കോടതിയിൽ നിന്നും അനുകൂല വിധി സമ്പാദിക്കാൻ കഴിഞ്ഞതു വഴി രക്ഷപ്പെടുകയായിരുന്നു. അതേസമയം ഇത്തവണത്തെ പരാമർശത്തിൽ മതിയായ വിശദീകരണം നൽകാൻ സാധിക്കാത്ത പക്ഷം കടുത്ത നടപടികൾ നേരിടേണ്ടി വരുമെന്ന് തിരഞ്ഞെടുപ്പ് കമ്മീഷൻ കെജ്രിവാളിനു മുന്നറിയിപ്പു നൽകി.