ഇസ്ലാമാബാദ്: കഴിഞ്ഞ മാസം വിമാനം തകർന്നു മരിച്ച ജീവനക്കാരുടെ മൃതദേഹങ്ങൾ പുറത്തെടുത്തു പരിശോധന നടത്താൻ പാകിസ്ഥാൻ തീരുമാനിച്ചു. ജീവനക്കാരിലാരെങ്കിലും മയക്കുമരുന്ന് ഉപയോഗിച്ചിരുന്നോ എന്നറിയുന്നതിനു വേണ്ടിയാണ് അസാധാരണമായ ഈ നീക്കം.
കഴിഞ്ഞ മാസം ഏഴാം തീയതിയാണ് 48 പേരുടെ മരണത്തിനിടയാക്കിയ വിമാനാപകടം അബോട്ടാബാദിലെ ഹവെലിയനിലുണ്ടായത്. അതേസമയം തുടർന്നു നടത്തിയ അന്വേഷണത്തിൽ പാകിസ്ഥാൻ ഇന്റർനാഷണൽ എയർലൈൻസിന്റെ പി.കെ-661 വിമാനത്തിന് യന്ത്രത്തകരാറുകൾ ഒന്നുമില്ലെന്നു കണ്ടെത്തുകയായിരുന്നു. ഇതിന്റെയടിസ്ഥാനത്തിലാണ് വിമാനജീവനക്കാരിൽ ആരെങ്കിലും മയക്കുമരുന്നിന്റെ സ്വാധീനത്തിൽ ആയിരുന്നോ എന്ന് അന്വേഷിക്കുന്നത്.
അഞ്ചു ജീവനക്കാരാണ് വിമാനത്തിലുണ്ടായിരുന്നത്. ഇവരും അപകടത്തിൽ കൊല്ലപ്പെട്ടിരുന്നു. ഇവരോടൊപ്പം ഇസ്ലാമിക് പ്രബോധകനായി മാറിയ പ്രശസ്ത പോപ്പ് ഗായകൻ ജുനൈദ് ജംഷീദ്, അദ്ദേഹത്തിന്റെ ഭാര്യ, മറ്റു മൂന്നു വിദേശികൾ എന്നിവരുമുണ്ടായിരുന്നു.
അപകടം സംബന്ധിച്ച് വിശദമായ അന്വേഷണത്തിന് പാകിസ്ഥാൻ ഉത്തരവിട്ടിരുന്നു. ബ്ലാക്ക് ബോക്സ് പരിശോധിച്ചതിൽ നിന്നും വിമാനത്തിന്റെ രണ്ട് എഞ്ചിനുകളും തകരാറുകളൊന്നുമില്ലാതെ പ്രവർത്തിച്ചിരുന്നതായി കണ്ടെത്തി. ടേക്ക് ഓഫ് ചെയ്യുന്ന സമയം രണ്ട് എഞ്ചിനുകളും പ്രവർത്തിച്ചിരുന്നതായും, വിമാനം തകർന്നു വീഴുമ്പോൾ ഒരു എഞ്ചിൻ പ്രവർത്തിക്കുന്നുണ്ടായിരുന്നെന്നും കണ്ടെത്തിയിരുന്നു.
ജില്ലാ ആരോഗ്യ ഓഫീസർ നജീബ് ഡുറൈനി പാകിസ്ഥാൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസിന് അയച്ച കത്തിൽ വിമാനജീവനക്കാരുടെ മൃതദേഹങ്ങൾ പുറത്തെടുത്ത് പരിശോധിക്കണമെന്ന് ശുപാർശ ചെയ്തിരുന്നു. ഇതിന്റെയടിസ്ഥാനത്തിലാണ് ഈ നീക്കമെന്ന് പാകിസ്ഥാൻ പത്രമായ ഡോൺ റിപ്പോർട്ട് ചെയ്തു.