സിഡ്നി: ദുരൂഹതകൾ അവശേഷിപ്പിച്ചുകൊണ്ട് ഇന്ത്യൻ മഹാസമുദ്രത്തിൽ കാണാതായ മലേഷ്യൻ വിമാനം എം.എച്ച് 370. വളരെ നാളത്തെ തിരച്ചിലിനൊടുവിലും അപ്രത്യക്ഷമായ വിമാനത്തേക്കുറിച്ച് ഒരു സൂചനയും ലഭിക്കാത്തതിനേത്തുടർന്ന് വിമാനത്തിനായുളള തിരച്ചിൽ അധികൃതർ അവസാനിപ്പിക്കുകയാണ്.
നാളിതുവരെ 160 മില്ല്യൺ ഡോളറാണ് വിമാനത്തിന്റെ തിരച്ചിലിനായി ചിലവഴിച്ചത്. ലഭ്യമായ എല്ലാ സാങ്കേതികവിദ്യകളും ഉപയോഗിച്ചു തിരച്ചിൽ നടത്തിയിട്ടും ഇതു വരെ വിമാനത്തെ സംബന്ധിച്ച യാതൊരു വിധ വിവരങ്ങളും കണ്ടെത്താനായിട്ടില്ല.
മലേഷ്യ, ചൈന, ഓസ്ട്രിയ എന്നീ രാജ്യങ്ങളിലെ ഗതാഗതമന്ത്രിമാരുടെ നേതൃത്വത്തിലുളള ഓസ്ട്രിയയിലെ ജെയിന്റ് കോർഡിനേഷൻ ഏജൻസിയാണ് തിരച്ചിൽ നടപടികൾ ഏകോപിപ്പിച്ചിരുന്നത്. ഇതു വരെ ഒരു വിവരവും ലഭിക്കാത്ത സാഹചര്യത്തിൽ പുതിയ എന്തെങ്കിലും സൂചനകൾ ലഭിക്കുന്നതു വരെ തിരച്ചിൽ നിർത്തി വയ്ക്കുന്നതായി ഏജൻസി പത്രക്കുറിപ്പിൽ ഔദ്യോഗികമായി അറിയിച്ചു.
ആസ്ട്രേലിയൻ തീരത്തോടു ചേർന്ന് 46,000 ചതുരശ്രമൈൽ ചുറ്റളവിലാണ് വിമാനത്തിനായുളള തിരച്ചിൽ നടന്നു വന്നിരുന്നത്. 239 യാത്രക്കാരും വിമാനജീവനക്കാരുമായി 2014 മാർച്ച് എട്ടിന് ക്വാലാലംപൂരിൽ നിന്നും ചൈനയിലെ ബീജിംഗിലേക്കുളള യാത്രയ്ക്കിടെയാണ് എം.എച്ച് 370 ബോയിംഗ് വിമാനം അപ്രത്യക്ഷമാകുന്നത്.
മൗറീഷ്യസ്, ദക്ഷിണാഫ്രിക്ക എന്നിവിടങ്ങളിൽ നിന്നും വിമാനത്തിന്റേതെന്നു സംശയിക്കുന്ന ഏതാനും അവശിഷ്ടങ്ങൾ ലഭിച്ചതൊഴികെ എം.എച്ച് 370 സംബന്ധിച്ച യാതൊരു വിവരങ്ങളും ഇതുവരെ ലഭ്യമായിട്ടില്ല.