കാബൂൾ: അഫ്ഗാനിസ്ഥാനിൽ നിന്നും പതിമൂന്ന് സെമിനാരി അദ്ധ്യാപകരെ ഇസ്ലാമിക് സ്റ്റേറ്റ് തീവ്രവാദികൾ തട്ടിക്കൊണ്ടു പോയി. അഫ്ഗാനിസ്ഥാനിലെ കിഴക്കൻ നൻഗാർഹർ പ്രവിശ്യയിൽ ആധിപത്യം സ്ഥാപിച്ചിരിക്കുന്ന ഐ.എസ് തീവ്രവാദിവിഭാഗമാണ് ഇവരെ കടത്തിക്കൊണ്ടു പോയത്.
കഹസ്ക മിന ജില്ലയിലെ ദേഹ് ബാല ഭാഗത്തു സ്ഥിതിചെയ്യുന്ന മതപാഠശാല ആക്രമിച്ച ഇസ്ലാമിക് സ്റ്റേറ്റ് തീവ്രവാദികൾ അദ്ധ്യാപകരെ കടത്തിക്കൊണ്ടു പോവുകയായിരുന്നെന്ന് പ്രാദേശിക ഉദ്യോഗസ്ഥരെ ഉദ്ധരിച്ചുകൊണ്ട് ഖാമ പ്രസ്സ് ആണ് റിപ്പോർട്ട് ചെയ്തത്.
ഇവരെ എങ്ങോട്ടേയ്ക്കാണ് കടത്തികൊണ്ടു പോയതെന്നതു സംബന്ധിച്ച് വിവരങ്ങളൊന്നും ലഭ്യമല്ല. ഇസ്ലാമിക് സ്റ്റേറ്റ് ഇതേവരെ വിഷയത്തിൽ പ്രതികരിച്ചിട്ടില്ല.
അഫ്ഗാൻ, യു.എസ് സേനകൾ നിരന്തരമായി ആക്രമണം നടത്തുന്ന പ്രദേശമാണിത്. തീവ്രവാദവിരുദ്ധസേനയുടെ പ്രവർത്തനങ്ങൾ ഇവിടെ ഏതാനും മാസങ്ങളായി തുടർന്നു വരികയായിരുന്നു.