മഥുര: സ്കൂൾ കുട്ടികളുമായി പോയ ബസ് റോഡിൽ നിന്നു കുഴിയിലേക്കു മറിഞ്ഞ് നാൽപ്പതോളം വിദ്യാർത്ഥികൾക്കു പരിക്ക്. ഇന്നു രാവിലെയുണ്ടായ അപകടത്തിൽ ഒരു ഡസനോളം കുട്ടികളുടെ നില ഗുരുതരമാണെന്ന് പൊലീസ് പറഞ്ഞു.
ഡ്രൈവർക്ക് വാഹനത്തിന്റെ നിയന്ത്രണം നഷ്ടമായതിനേത്തുടർന്നാണ് ബസ് മറിഞ്ഞത്. ടൈന്റിഗാവ് ഗ്രാമത്തിൽ നിന്നുളള വിദ്യാർത്ഥികളുമായി സിക്കന്ദർപ്പൂർ റോഡിലുളള ബ്രജ്സ്ഥലി വിദ്യാപീഠത്തിലോട്ടു പോവുകയായിരുന്നു ബസ്.
സ്കൂൾ അധികൃതരും, രക്ഷിതാക്കളും അപകടസ്ഥലത്തെത്തിയപ്പൊഴേക്കും സ്ഥലത്തു തടിച്ചു കൂടിയിരുന്ന പ്രദേശവാസികൾ കുട്ടികളെ സമീപത്തുളള ആശുപത്രിയിലെത്തിച്ചിരുന്നു.
വാഹനത്തിന്റെ സ്റ്റിയറിംഗ് സംവിധാനം തകരാറിലായതാണ് അപകടകാരണമെന്നാണ് പ്രാഥമികനിഗമനം. അതേസമയം അന്വേഷണത്തിനു ശേഷമേ ഇതു സ്ഥിരീകരിക്കുകയുളളൂവെന്ന് പൊലീസ് വ്യക്തമാക്കി. ജില്ലാഭരണകൂടം കുട്ടികളുടെ ചികിത്സയടക്കമുളള കാര്യങ്ങൾക്കു മേൽനോട്ടം വഹിക്കുന്നതായും പൊലീസ് കൂട്ടിച്ചേർത്തു.