കണ്ണൂർ: നാളെ അരങ്ങുണരുന്ന അമ്പത്തിയേഴാം സംസ്ഥാന സ്കൂള്‍ കലോത്സവത്തിന്റെ ഊട്ടുപുര ഉണര്‍ന്നു. കലോത്സവത്തിനെത്തുന്ന പതിനായിരങ്ങള്‍ക്ക് ഭക്ഷണമൊരുക്കാനുളള പാചകപ്പുരയില്‍ പാലുകാച്ചല്ച്ചടങ്ങ് നടത്തി. മത്സരാര്‍ത്ഥികളുടെ ആദ്യസംഘം രണ്ടര മണിയോടെ കണ്ണൂരിലെത്തും.
നാളെ കൊടിയുയരുന്ന സംസ്ഥാന സ്കൂള്‍ കലോത്സവത്തിന്റെ ഊട്ടുപുരയാണ് സജീവമായത്. ഊട്ടുപുരയിലെ പാലുകാച്ചല്‍ കര്‍മ്മം ഭക്ഷണ കമ്മറ്റി ചെയര്മാന് ടി.വി.രാജേഷ് എം.എല്‍.എ നിര്‍വ്വഹിച്ചു. കണ്ണൂര്‍ ജവഹര്‍ സ്റ്റേഡിയത്തിലാണ് മൂവായിരം പേര്‍ക്ക് ഒരേസമയമിരുന്ന് ഭക്ഷണം കഴിക്കാവുന്ന പന്തൽ ഒരുക്കിയിട്ടുളളത്. തൊട്ടടുത്തു തന്നെ പാചകപ്പുരയും കലവറയും. കഴിഞ്ഞ നിരവധി കലോത്സവങ്ങളില്‍ പതിനായിരങ്ങള്‍ക്ക് സദ്യയൊരുക്കിയ പഴയിടം മോഹനന് നമ്പൂതിരിയുടെ നേതൃത്വത്തില്‍ തന്നെയാണ് ഇക്കുറിയും പാചകമൊരുക്കുന്നത്.
ഭക്ഷണമൊരുക്കുന്നതിന് വിഷമില്ലാത്ത പച്ചക്കറികള്‍ പരമാവധി ശേഖരിക്കാന്‍ ശ്രമിച്ചിട്ടുണ്ട്. ജില്ലയുടെ വിവിധ മേഖലകളിലെ സ്കൂളുകളില്‍ വിദ്യാര്‍ത്ഥികള്‍ നട്ടുനനച്ചുണ്ടാക്കിയ പച്ചക്കറികളും ഇക്കൂട്ടത്തിലുണ്ട്. പാലുകാച്ചല്‍ ചടങ്ങിന് പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ കെ.വി.മോഹന്‍കുമാര്‍, ജില്ലാ കളക്ടര്‍ മീര്‍ മുഹമ്മദലി, കണ്ണൂര്‍ കോർപ്പറേഷന് മേയര്‍ ഇ.പി ലത തുടങ്ങിയവരും സംബന്ധിച്ചു.