കറാച്ചി: ഗ്വാദർ തുറമുഖത്തിന്റെയും, ചൈന പാകിസ്ഥാൻ സാമ്പത്തിക ഇടനാഴിയുടെയും സംരക്ഷണത്തിനായി ചൈന പാകിസ്ഥാന് രണ്ടു കപ്പലുകൾ കൈമാറി. 46 ബില്യൺ യു.എസ് ഡോളർ ചിലവഴിച്ചു നിർമ്മിക്കുന്നതാണ് ചൈന പാകിസ്ഥാൻ സാമ്പത്തിക ഇടനാഴി. ഇടനാഴിയിൽ സംയുക്തസംരക്ഷണമൊരിക്കുന്നതിന്റെ ഭാഗമായാണ് ഇന്നലെ കപ്പലുകൾ ലൈമാറിയിട്ടുളളതെന്ന് പാകിസ്ഥാൻ മാദ്ധ്യമമായ ഡോൺ റിപ്പോർട്ട് ചെയ്തു. ഇത് ഭാരതത്തിനു ഭീഷണിയാകാനുളള സാദ്ധ്യതയും തളളിക്കളയാനാകില്ലെന്ന് വിദഗ്ദ്ധർ വിലയിരുത്തുന്നു.
പ്രാദേശികമായി അസ്വസ്ഥതകൾ നിലനിൽക്കുന്ന ബലൂചിസ്ഥാനിലാണ് അതീവ നയതന്ത്രപ്രാധാന്യമുള്ള ഗ്വാദർ തുറമുഖം സ്ഥിതി ചെയ്യുന്നത്. പടിഞ്ഞാറൻ ചൈനയെ മിഡിൽ ഈസ്റ്റ്, ആഫ്രിക്ക, യൂറോപ്പ് എന്നിവിടങ്ങളുമായി പാകിസ്ഥാൻ വഴി ബന്ധിപ്പിക്കുന്ന തുറമുഖമാണ് ഗ്വാദർ. അറബിക്കടലിൽ സ്ഥിതി ചെയ്യുന്ന ഈ തുറമുഖം ആണവമുങ്ങിക്കപ്പലുകൾക്കു വരെ എത്തിച്ചേരാൻ സാധിക്കുന്നതുമാണ്.
ഹിംഗോൾ, ബസോൾ എന്നീ പേരുകളിലുളള കപ്പലുകൾ കമാൻഡർ ഓഫ് പാകിസ്ഥാൻ ഫ്ലീറ്റ് അഡ്മിറൽ അരീഫുളള ഹുസൈനി ഏറ്റുവാങ്ങി. ആധുനിക ആയുധ സന്നാഹമുൾപ്പെടെയുളള കപ്പലുകൾ ഇനിമുതൽ പാകിസ്ഥാൻ നേവിയുടെ ഭാഗമായിരിക്കും. തുറമുഖസംരക്ഷണം കൂടാതെ അറബിക്കടലിലെ പാക് നാവികാതിർത്തികളുടെ സംരക്ഷണച്ചുമതലയും ഈ കപ്പലുകൾക്കുണ്ടാകുമെന്നു കരുതുന്നു.