മൊസൂൾ: ഇസ്ലാമിക് സ്റ്റേറ്റ് തീവ്രവാദികളുടെ പ്രധാന ആസ്ഥാനങ്ങളിലൊന്നായിരുന്ന മൊസൂൾ യൂണിവേഴ്സിറ്റിക്കുളളിൽ നിന്നും ഇറാഖ് പ്രത്യേകസേന വൻ രാസവസ്തുശേഖരം കണ്ടെടുത്തു. സ്ഫോടനങ്ങൾക്കടക്കമുപയോഗിക്കുന്ന രാസവസ്തുക്കളാണിതെന്ന് സൈന്യം വ്യക്തമാക്കി.
കഴിഞ്ഞ ദിവസമാണ് യൂണിവേഴ്സിറ്റി ഐ.എസിന്റെ കൈയ്യിൽ നിന്നും സൈന്യം പിടിച്ചെടുത്തത്. ശക്തമായ പ്രത്യാക്രമണമാണ് ഇസ്ലാമിക് സ്റ്റേറ്റ് ഇറാഖ് പ്രത്യേക സേനയ്ക്കെതിരേ അഴിച്ചു വിട്ടത്. ഇസ്ലാമിക് സ്റ്റേറ്റിന്റെ ശക്തികേന്ദ്രങ്ങളിലൊന്നായിരുന്നു ഇവിടം.
യൂണിവേഴ്സിറ്റിയുടെ സാങ്കേതികവിഭാഗം, ദന്തവിഭാഗം, പുരാവസ്തുവിഭാഗം എന്നിവ മാത്രമാണ് സൈന്യം ഇതുവരെ ഒഴിപ്പിച്ചിട്ടുളളത്. ഇപ്പോഴും പോരാട്ടം തുടർന്നുകൊണ്ടിരിക്കുകയാണെന്ന് ലഫ്റ്റനന്റ് ജനറൽ അബ്ദുൾ വഹാബ് അൽ സാദിയെ ഉദ്ധരിച്ചുകൊണ്ട് റോയിട്ടേഴ്സ് റിപ്പോർട്ട് ചെയ്തു. വരും മണിക്കൂറുകളിൽ സർവ്വകലാശാല പൂർണ്ണമായും സ്വതന്ത്രമാക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ശാസ്ത്രപഠനത്തിനായി സർവ്വകലാശാലയിൽ സൂക്ഷിച്ചിരുന്ന അറ്റോമിക വസ്തുക്കൾ തീവ്രവാദികൾ കയ്യടക്കിയതായി യു.എൻ മുന്നറിയിപ്പു നൽകിയിരുന്നു. 2014ൽ മൊസൂൾ കയ്യടക്കിയതു മുതൽ ഇസ്ലാമിക് സ്റ്റേറ്റ് തീവ്രവാദികളുടെ പൂർണ്ണ നിയന്ത്രണത്തിലാണ് മൊസൂൾ യൂണിവേഴ്സിറ്റി. രാസവസ്തുക്കൾ ഉപയോഗിച്ചുളള ആക്രമണങ്ങൾ വിവിധയിടങ്ങളിൽ ഇസ്ലാമിക് സ്റ്റേറ്റ് നടത്തിയിട്ടുളളതായി സൈന്യം കണ്ടെത്തിയിട്ടുണ്ട്.