ഇസ്ലാമാബാദ്: ആധുനിക മിസൈൽ പദ്ധതികളുടെ കൈമാറ്റം പ്രദേശത്തെ സമാധാനത്തെ ദോഷകരമായി ബാധിക്കുമെന്ന് മിസൈൽ സാങ്കേതികവിദ്യാ നിയന്ത്രണ ഗ്രൂപ്പിന് പാകിസ്ഥാന്റെ മുന്നറിയിപ്പ്.
പരോക്ഷമായി ഭാരതത്തെ ലക്ഷ്യം വച്ചാണ് പാകിസ്ഥാന്റെ മുന്നറിയിപ്പ്. അടുത്തിടെ ഭാരതം എം.ടി.സി.ആറിൽ അംഗത്വം നേടിയിരുന്നു. 35 അംഗരാജ്യങ്ങളുളള ഈ ഗ്രൂപ്പിൽ പാകിസ്ഥാൻ അംഗമല്ല. ഇതിൽ അംഗത്വമുളള രാജ്യങ്ങൾക്ക് പരസ്പരം മിസൈൽ സാങ്കേതിക വിദ്യ കൈമാറുന്നതിനും, മിസൈൽ സങ്കേതികവിദ്യാവികസനത്തിൽ സംയുക്തപദ്ധതികൾ ആവിഷ്കരിക്കുന്നതിനും സാധിക്കും.
ഇതിന്റെ പശ്ചാത്തലത്തിലാണ് ആധുനിക മിസൈൽ സാങ്കേതികവിദ്യയും, ഭൂഖണ്ഡാന്തര മിസൈലുകളുടെ വ്യാപനവും ഏഷ്യയുടെ സമാധാനം തകർക്കുമെന്ന അവകാശവാദവുമായി പാകിസ്ഥാൻ രംഗത്തെത്തിയത്.
ഭൂഖണ്ഡാന്തര ബാലിസ്റ്റിക് മിസൈൽ വിജയകരമായി പരീക്ഷിച്ച തെക്കേ ഏഷ്യയിലെ ഏകരാജ്യം ഭാരതമാണ്. തെക്കേ ഏഷ്യയിൽ സമാധാനം സ്ഥാപിക്കുകയാണ് പാകിസ്ഥാന്റെ ലക്ഷ്യം എന്ന ‘നല്ല മുഖം’ ലോകരാഷ്ട്രങ്ങൾക്കു മുൻപിൽ ഉയർത്തിക്കാട്ടുന്നതിനും ഈ പ്രസ്താവനയിലൂടെ പാകിസ്ഥാൻ ലക്ഷ്യം വയ്ക്കുന്നു.
പാകിസ്ഥാൻ പുതിയ സമാധാനദൗത്യവുമായി രംഗത്തെത്തിയതിനു പിന്നിൽ എം.ടി.സി.ആറിൽ കടന്നു കൂടുക എന്ന ലക്ഷ്യമുളളതായും വിദഗ്ധർ വിലയിരുത്തുന്നു.