തിരുവനന്തപുരം: നവംബർ 8 ന് ശേഷം ബാങ്കുകളിൽ കള്ളപ്പണം നിക്ഷേപിച്ചവരുടെ പേരുകള് പുറത്തു വരുന്നതോടെ സിപഎമ്മിന്റെയും തോമസ് ഐസക്കിന്റേയും വേവലാതി കൂടുമെന്ന് ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറി എംടി രമേശ്. നേതാക്കളുടെ ബിനാമി ഇടപാടുകളെപ്പറ്റി പുറത്തു വരുമെന്ന ഭീതിമൂലമാണ് സഹകരണ മേഖലയെ ശുദ്ധീകരിക്കാനുള്ള നീക്കത്തെ രണ്ടു മുന്നണികളുടേയും നേതാക്കൾ എതിർക്കുന്നത്.
സഹകരണ ബാങ്കിൽ നിക്ഷേപിക്കുന്നവരുടെ പേരു വിവരങ്ങൾ കൈമാറണമെന്ന നിർദ്ദേശത്തെ എതിർക്കുന്നത് എന്തിനാണെന്ന് മനസ്സിലാകുന്നില്ല. സാധാരണ സഹകാരികൾക്ക് ഇതിൽ ഒരു ബുദ്ധിമുട്ടുമില്ല. എന്നാൽ ബിനാമി ഇടപാടുകളുള്ള നേതാക്കൾ മാത്രമാണ് ഇതിനെ എതിർക്കുന്നത്.
റേഷൻ കടകളിൽ അരി എത്തിക്കാൻ പിണറായി സർക്കാരിന് കഴിയില്ലെങ്കിൽ ബിജെപി പ്രവർത്തകർ അതിന് തയ്യാറാണ്. എന്നാൽ അതോടെ പിണറായി സ്ഥാനം ഒഴിയാൻ തയ്യാറാകണം.
അരിവില 40 രൂപക്ക് മുകളിലായിട്ടും വിപണിയിൽ ഇടപെടാനോ റേഷൻ പുനസ്ഥാപിക്കാനോ സര്ക്കാർ തയ്യാറാകാത്തത് സാധാരണക്കാരോടുള്ള വെല്ലുവിളിയാണ്.
തോമസ് ഐസക് നൂറു പുസ്തകങ്ങൾ എഴുതിയാലും അത് പിണറായി വിജയൻ വായിക്കില്ലെന്ന കാര്യം ഉറപ്പാണ്. ഐസക് പുസ്തകം എഴുതി സ്വന്തം കീശ നിറയ്ക്കുന്നതിന് പകരം സംസ്ഥാന ഖജനാവ് നിറയ്ക്കുന്നതിനെപ്പറ്റിയാണ് ചിന്തിക്കേണ്ടത്. കെഎസ്ആർടിസി ജീവനക്കാർക്ക് ശമ്പളവും പെൻഷനും സമയത്ത് വിതരണം ചെയ്യാൻ കഴിയാത്ത ഐസക് മോദിയെ കുറ്റം പറയുന്നത് അപഹാസ്യമാണ്.
വിജിലൻസ് അന്വേഷണത്തിന്റെ പേരിൽ കെ എം മാണിയുടേയും കെ ബാബുവിന്റെയും രാജി ആവശ്യപ്പെട്ട പിണറായി തോട്ടണ്ടി ഇറക്കുമതിക്കേസിൽ കോടികൾ അഴിമതി നടത്തിയ മേഴ്സിക്കുട്ടിയമ്മയെ സംരക്ഷിക്കുകയാണ്. 8 മാസം കൊണ്ട് 10 കോടിയുടെ അഴിമതിയാണ് മേഴ്സിക്കുട്ടിയമ്മ നടത്തിയിരിക്കുന്നത്. രാഷ്ട്രീയ ധാർമ്മികത മറ്റുള്ളവർക്ക് മാത്രം മതിയെന്ന നിലപാടാണോ സിപിഎമ്മിന് ഉള്ളതെന്നും രമേശ് ചോദിച്ചു.
കള്ളപ്പണമുന്നണികൾക്കെതിരെ ബിജെപി നടത്തുന്ന പ്രചരണ യാത്രയ്ക്ക് തിരുവനന്തപുരം ജില്ലയിലെ വിവിധയിടങ്ങളിൽ നൽകിയ സ്വീകരണ പരിപാടിയിൽ സംസാരിക്കുകയായിരുന്നു ജാഥാ ക്യാപ്റ്റനായ എംടി രമേശ്.
ജില്ലാ അതിർത്തിയായ പാരിപ്പള്ളിയിൽ തിരുവനന്തപുരം ജില്ലാ കമ്മിറ്റി ഭാരവാഹികൾ ജാഥയെ സ്വീകരിച്ചു. വർക്കല,ആറ്റിങ്ങൽ, ചിറയിൻകീഴ്, കഴക്കൂട്ടം, വാമനപുരം,നെടുമങ്ങാട് മണ്ഡലങ്ങളിൽ ജാഥക്ക് സ്വീകരണം നൽകി. ജാഥ ഇന്ന് വൈകിട്ട് പുത്തരിക്കണ്ടം മൈതാനിയിൽ സമാപിക്കും.