ന്യൂഡല്‍ഹി: സഹാറയും ബിര്‍ലയും അടക്കമുളള കമ്പനികളില്‍ നിന്ന് സാമ്പത്തിക ആനുകൂല്യം പറ്റിയെന്ന ആരോപണത്തില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി അടക്കമുളള രാഷ്ട്രീയ നേതാക്കള്‍ക്കെതിരേ പ്രത്യേക സംഘത്തിന്റെ അന്വേഷണം വേണമെന്ന ആവശ്യം സുപ്രീംകോടതി തളളി. കേസില്‍ മതിയായ തെളിവുകള്‍ ഇല്ലെന്ന് ചൂണ്ടിക്കാട്ടിയാണ് കോടതിയുടെ നടപടി. മുതിര്‍ന്ന അഭിഭാഷകനായ പ്രശാന്ത് ഭൂഷണായിരുന്നു കോടതി മേല്‍നോട്ടത്തിലുളള അന്വേഷണം ആവശ്യപ്പെട്ട് ഹര്‍ജിയുമായി കോടതിയെ സമീപിച്ചത്.
അംഗീകരിക്കാനാവാത്ത ഇത്തരം തെളിവുകളുടെ അടിസ്ഥാനത്തില്‍ അന്വേഷണത്തിന് ഉത്തരവിട്ടാല്‍ ഭരണഘടനാപരമായ ഉത്തരവാദിത്വങ്ങള്‍ നിറവേറ്റപ്പെടേണ്ട കേന്ദ്രങ്ങള്‍ക്ക് ജനാധിപത്യപരമായ രീതിയില്‍ പ്രവര്‍ത്തിക്കാനാകില്ലെന്ന് കോടതി ചൂണ്ടിക്കാട്ടി. കേസില്‍ മതിയായ തെളിവുകള്‍ ഇല്ലെന്ന് നവംബര്‍ 14 ന് തന്നെ കോടതി വ്യക്തമാക്കിയിരുന്നു. എന്നാല്‍ പ്രശാന്ത് ഭൂഷണ് സമര്‍പ്പിച്ച പുതിയ സത്യവാങ്മൂലം പരിശോധിച്ച ശേഷമാണ് വീണ്ടും കോടതി ഇക്കാര്യം വ്യക്തമാക്കിയത്.
കേസുമായി ബന്ധപ്പെട്ട് സഹാറയില്‍ നിന്ന് കണ്ടെടുത്ത രേഖകള്‍ കെട്ടിച്ചമച്ചതാണെന്ന് ആദായനികുതി വകുപ്പിന്റെ സെറ്റില്‍മെന്റ് കമ്മീഷന് കണ്ടെത്തിയിട്ടുണ്ടെന്ന് കോടതി ചൂണ്ടിക്കാട്ടി. 2013 ലും 2014 ലും ബിര്ലയുടെയും സഹാറയുടെയും കേന്ദ്രങ്ങളില്‍ ആദായനികുതി വകുപ്പും സിബിഐയും നടത്തിയ റെയ്ഡില്‍ കണ്ടെടുത്ത രേഖകളില്‍ രാഷ്ട്രീയക്കാര്‍ പണം പറ്റിയതായി വ്യക്തമാക്കുന്നുണ്ടെന്ന റിപ്പോര്‍ട്ടുകളെ തുടര്‍ന്നായിരുന്നു ആരോപണം ഉയര്‍ന്നത്. മുന്‍ ഡല്‍ഹി മുഖ്യമന്ത്രി ഷീലാ ദീക്ഷിത് ഉള്‍പ്പെടെയുളള നേതാക്കളുടെ പേരുകളും ഉയര്‍ന്നുവന്നിരുന്നു.
ഗുജറാത്ത് മുഖ്യമന്ത്രിയായിരിക്കെ നരേന്ദ്രമോദി സാമ്പത്തിക ആനുകൂല്യം കൈപ്പറ്റിയെന്നായിരുന്നു ആരോപണം. രാഹുല്‍ ഗാന്ധി അടക്കമുളളവര്‍ ഈ രേഖകളിലെ വിവരങ്ങളുടെ അടിസ്ഥാനത്തില്‍ പ്രധാനമന്ത്രിക്കെതിരേ ആരോപണങ്ങളുമായി രംഗത്തെത്തിയിരുന്നു.