കൊൽക്കൊത്ത: സസ്പെൻഡ് ചെയ്യപ്പെട്ട തൃണമൂൽ കോൺഗ്രസ് എം.എൽ.എ കുനാൽ ഘോഷിനെ സി.ബി.ഐ 12 മണിക്കൂറിലധികം ചോദ്യം ചെയ്തു. കൊൽക്കൊത്തയിലെ സി.ജി.ഒ കോംപ്ലക്സിലുളള ഇൻവെസ്റ്റിഗേറ്റിംഗ് ഏജൻസി ഓഫീസിലാണ് ചോദ്യം ചെയ്തത്.
കുപ്രസിദ്ധമായ ശാരദാ ചിട്ടിഫണ്ട് കേസിൽ കൂടുതൽ വിവരങ്ങൾ ശേഖരിക്കുന്നതിനായാണ് കുനാലിനെ ചോദ്യം ചെയ്തതെന്ന് സി.ബി.ഐ വൃത്തങ്ങൾ പറഞ്ഞു. ചിട്ടിഫണ്ട് അഴിമതിക്കേസിൽ ഇയാളുടെ പങ്ക് വ്യക്തമായതിനേത്തുടർന്ന് നേരത്തേ ഇയാൾ അറസ്റ്റിലായിരുന്നു. പിന്നീട് നഗരത്തിലുളള ഒരു കോടതി ജാമ്യം അനുവദിച്ചു.
ആദ്യം ചോദ്യം ചെയ്യൽ കഴിഞ്ഞ് ഉച്ചയ്ക്കു മൂന്നു മണിയോടെ കുനാൽ പുറത്തെത്തുമെന്നു കരുതി സുഹൃത്തുക്കളും മാദ്ധ്യമപ്രവർത്തകരും സി.ജി.ഒ കോംപ്ലക്സിനു പുറത്തു കാത്തു നിന്നിരുന്നുവെങ്കിലും രാത്രി 11.55നാണ് ചോദ്യം ചെയ്യലിനു ശേഷം ഇയാൾ പുറത്തു വന്നത്.
അതേസമയം ചോദ്യം ചെയ്യൽ സംബന്ധിച്ച വിശദാംശങ്ങൾ സി.ബി.ഐ പുറത്തു വിട്ടിട്ടില്ല.