ന്യൂഡൽഹി: രാജ്യത്തെ എൻ.ജി.ഓകൾ കൃത്യമായ കണക്കു രേഖപ്പെടുത്തിയ ബാലൻസ് ഷീറ്റുകൾ സമർപ്പിക്കാത്ത പക്ഷം ക്രിമിനൽ നടപടി നേരിടേണ്ടി വരുമെന്ന് സുപ്രീം കോടതി. ഇതു സംബന്ധിച്ച് രാജ്യത്തെ എൻ.ജി.ഓകളെ കൃത്യമായി നിരീക്ഷിക്കുന്നതിന് സുപ്രീം കോടതി കേന്ദ്രസർക്കാരിനോടു നിർദ്ദേശിച്ചു.
ചീഫ് ജസ്റ്റിസ് ഓഫ് ഇന്ത്യ, ജഗദീഷ് സിംഗ് ഖേഹർ അദ്ധ്യക്ഷനായ ബഞ്ചിന്റേതാണ് നിർദ്ദേശം. അഭിഭാഷകനായ മനോഹർ ലാൽ ശർമ സമർപ്പിച്ച ഹർജ്ജിയിന്മേൽ വാദം കേൾക്കുകയായിരുന്നു കോടതി. രാജ്യത്ത് ആകമാനം 32 ലക്ഷം എൻ.ജി.ഓകളുളളതിൽ കേവലം 3 ലക്ഷം സ്ഥാപനങ്ങൾ മാത്രമാണ് ബാലൻസ് ഷീറ്റുകൾ ഫയൽ ചെയ്തിട്ടുളളതെന്ന് അദ്ദേഹം കോടതിയെ അറിയിച്ചു.
കൃത്യമായ കണക്കു സൂക്ഷിക്കാതിരിക്കുക, ബാലൻസ് ഷീറ്റ് സമർപ്പിക്കാതിരിക്കുക, പൊതു ഫണ്ടുകൾ ദുർവിനിയോഗം ചെയ്യുക, വകമാറ്റി ചിലവഴിക്കുക തുടങ്ങിയവ ശ്രദ്ധയിൽപ്പെട്ടാൽ സിവിൽ നടപടിക്രമങ്ങളോടൊപ്പം ക്രിമിനൽ നിയമങ്ങളും ചേർത്തു നടപടിയെടുക്കും.
കേന്ദ്രസർക്കാർ രാജ്യവ്യാപകമായി എൻ.ജി.ഓകളിൽ ഓഡിറ്റുകൾ നടത്തണം. ക്രമക്കേടുകൾ ശ്രദ്ധയിൽപ്പെട്ടാൽ കർശന നടപടി സ്വീകരിക്കണം; കോടതി നിർദ്ദേശിച്ചു. കേസിൽ അടുത്ത ഹിയറിംഗ് ഏപ്രിൽ അഞ്ചിലേക്കു മാറ്റി വച്ചു.