ന്യൂഡൽഹി: ഡൽഹിയിൽ ശുചീകരണത്തൊഴിലാളികൾ സമരം തുടരുന്ന പശ്ചാത്തലത്തിൽ രാജ്യതലസ്ഥാനത്ത് മാലിന്യം കുന്നുകൂടിയതിനേത്തുടർന്ന് ആം ആദ്മി പാർട്ടിക്കും, കിഴക്കൻ ഡൽഹി മുനിസിപ്പൽ കോർപ്പറേഷനും, തൊഴിലാളി യൂണിയനുകൾക്കുമെതിരേ ദേശീയ ഹരിത ട്രൈബ്യൂണൽ നോട്ടീസയച്ചു. ഉടനടി ട്രൈബ്യൂണലിനു മുൻപാകെ ഹാജരാകുന്നതിനാണ് നോട്ടീസയച്ചിട്ടുളളത്.
ഡൽഹിയിൽ ഖരമാലിന്യം വരുത്തിത്തീർക്കുന്ന പ്രതിസന്ധി വിലയിരുത്തുന്നതിന് ദേശീയ ഹരിത ട്രൈബ്യൂണൽ ഒരു കമ്മീഷനെയും നിയമിച്ചിട്ടുണ്ട്. വിവിധ വിഭാഗങ്ങളിലെ അംഗങ്ങൾ, നാല് സ്വതന്ത്ര വ്യക്തികൾ എന്നിവരടങ്ങുന്ന കമ്മീഷനാണ് രൂപീകരിച്ചിട്ടുളളത്. ഇവർ സ്ഥലങ്ങളും, മാലിന്യ സംസ്കരണ പ്ലാന്റും സന്ദർശിച്ച് നിലവിലെ പ്ലാന്റിന്റെ ക്ഷമത സംബന്ധിച്ച റിപ്പോർട്ട് തയ്യാറാക്കി ട്രൈബ്യൂണലിനു സമർപ്പിക്കും.
ഇതു കൂടാതെ ഫൈവ് സ്റ്റാർ ഹോട്ടലുകൾ, ആശുപത്രികൾ, വലിയ കോളനികൾ, 500 വിദ്യാർത്ഥികളിലധികം താമസിക്കുന്ന ഹോസ്റ്റലുകൾ ഇവിടങ്ങളിലെ മാലിന്യസംസ്കരണ പ്ലാന്റുകളുടെ പ്രവർത്തനവും വിലയിരുത്തും.
ഇന്ന് സമരത്തിലേർപ്പെട്ടിരിക്കുന്ന തൊഴിലാളികൾ ത്രിലോക്പുരി ആം ആദ്മി എം.എൽ.എ രാജു ധിങ്കന്റെ വീടിനു മുൻപിൽ മാലിന്യം നിക്ഷേപിച്ച് പ്രതിഷേധമറിയിച്ചിരുന്നു. നാലു മാസത്തോളമായി ശമ്പളം മുടങ്ങുന്നതും, അരിയറുകൾ കൊടുത്തു തീർക്കാത്തതുമടക്കമുളള പ്രശ്നങ്ങളിന്മേലാണ് തൊഴിലാളികൾ സമരത്തിലേർപ്പെട്ടിരിക്കുന്നത്.