തൃശ്ശൂർ: പാമ്പാടി നെഹ്റു എഞ്ചിനീയറിംഗ് കോളേജ് വിദ്യാർത്ഥി ജിഷ്ണു പ്രണോയുടെ മൂക്കിൽ മുറിവേറ്റ പാടുകൾ ഉണ്ടായിരുന്നതായി പോസ്റ്റുമോർട്ടം നടത്തിയ ഡോക്ടർമാർ പൊലിസിനെ അറിയിച്ചു. ജിഷ്ണുവിന്റെ ശരീരത്തിൽ മർദ്ദനമേറ്റ പാടുകളില്ലെന്നും ഡോക്ടർമാർ വ്യക്തമാക്കി.
സംഭവത്തെക്കുറിച്ച് അന്വേഷിക്കുന്ന സാങ്കേതിക സർവ്വകലാശാല സംഘവും യുവജന കമ്മീഷനും ഇന്ന് കോളേജിൽ തെളിവെടുപ്പിനെത്തും. വിദ്യാർത്ഥി സംഘടനകളുടെ പ്രതിഷേധ പരിപാടികൾ ഇന്നും തുടരും. എബിവിപി പ്രവർത്തകർ രാവിലെ 10ന് തൃശൂർ ഐജി ഓഫീസിലേക്ക് മാർച്ച് നടത്തും.
തൃശ്ശൂർ മെഡി. കോളേജിൽ നടത്തിയ പോസ്റ്റ്മോർട്ടത്തിന്റെ പ്രാഥമിക വിവരങ്ങളാണ് ഡോക്ടർമാർ പൊലിസിനെ അറിയിച്ചിരിക്കുന്നത്. ജിഷ്ണുവിന്റേത് തൂങ്ങിമരണം തന്നെയാണെന്നും എന്നാൽ മൂക്കിൽ മുറിവേറ്റ പാടുണ്ടായിരുന്നതായും പരിശോധനയിൽ വ്യക്തമായി.
ജിഷ്ണുവിന് മർദ്ദനമേറ്റിരുന്നുവെന്ന ബന്ധുക്കളുടെയും സഹപാഠികളുടെയും ആരോപണത്തിന്റെ പശ്ചാത്തലത്തിൽ ഈ കണ്ടെത്തൽ ഗുരതരമാണ്. ജിഷ്ണുവിന്റെ ശരീരത്തിൽ കൂടുതൽ മുറിവുകൾ ഉണ്ടായിരുന്നോ എന്നത് സംബന്ധിച്ച് പോസ്റ്റ്മോർട്ടം നടത്തിയ ഡോക്ടർമാരിൽ നിന്ന് അന്വേഷണസംഘം തെളിവെടുക്കും.
കൂടാതെ കോളേജിലെ വിദ്യാർത്ഥികൾ, അദ്ധ്യാപകർ, മറ്റ് ജീവനക്കാർ, ജിഷ്ണുവിനെ ആശുപത്രിയിലെത്തിച്ച സഹപാഠികൾ എന്നിവരുടെ മൊഴിയും പൊലീസ് രേഖപ്പെടുത്തും.