ചെന്നൈ: തമിഴ്നാട് ആവശ്യപ്പെട്ട 2000 ക്യുസെക്സ് ജലം കാവേരീനദിയിൽ നിന്നും വിട്ടു നൽകാഞ്ഞ കർണ്ണാടകസർക്കാർ 2,480 കോടി രൂപ നഷ്ടപരിഹാരം നൽകണമെന്നാവശ്യപ്പെട്ട് തമിഴ്നാട്. സുപ്രീം കോടതിയുടെ നിർദ്ദേശമുണ്ടായിട്ടും കർണ്ണാടകം ജലം വിട്ടു നൽകിയില്ലെന്നാണ് തമിഴ്നാടിന്റെ വാദം.
ഇതുസംബന്ധിച്ച് ഒരാഴ്ച്ചയ്ക്കുളളിൽ ഇരു സംസ്ഥാനങ്ങളും സാക്ഷിപ്പട്ടിക ഹാജരാക്കുന്നതിന് കോടതി ഉത്തരവിട്ടു. ഇന്നു ചേർന്ന സിറ്റിംഗിലാണ് കോടതി ഇരുസംസ്ഥാനങ്ങളോടും സാക്ഷിപ്പട്ടിക ഹാജരാക്കാൻ നിർദ്ദേശിച്ചത്. സാക്ഷികളുടെ സത്യവാങ്മൂലങ്ങൾ ഹാജരാക്കുന്നതിനും കോടതി ഉത്തരവിട്ടിട്ടുണ്ട്. ഇത് നാലാഴ്ചയ്ക്കുളളിൽ സമർപ്പിക്കണം. വിഷയത്തിൽ തുടർവാദം ഫെബ്രുവരി 7നു കേൾക്കുമെന്നും അപ്പക്സ് കോടതി ഉത്തരവിട്ടു.
പ്രതിദിനം 2000 ക്യുസെക്സ് ജലം തമിഴ്നാടിന് വിട്ടു നൽകണമെന്ന് നേരത്തേ ജസ്റ്റിസ് ദീപക് മിശ്രയുടെ അദ്ധ്യക്ഷതയിൽ ചേർന്ന മൂന്നംഗബഞ്ച് ഉത്തരവിട്ടിരുന്നു. അടുത്തൊരു ഉത്തരവുണ്ടാകുന്നതുവരെ ഇതു തുടരണമെന്നും കോടതി കർണ്ണാടകത്തിനു നിർദ്ദേശം നൽകിയിരുന്നു.