തൃശൂർ : പാമ്പാടി നെഹ്റു കോളേജിലെ എഞ്ചിനീയറിംഗ് വിദ്യാർത്ഥി ജിഷ്ണു പ്രണോയിയുടെ ആത്മഹത്യക്ക് കാരണക്കാരായ കോളേജ് അധികാരികളെ അറസ്റ്റ് ചെയ്യണമെന്ന് എ ബി വി പി ദേശീയ സെക്രട്ടറി ഒ നിധീഷ് ആവശ്യപ്പെട്ടു. സ്വാശ്രയ കോളേജുകൾ വിദ്യാഭ്യാസ സ്ഥാപങ്ങളുടെ നിലവാരത്തിലല്ല കേരളത്തിൽ പ്രവർത്തിക്കുന്നത്. കോളേജ് മുതലാളിമാർക്ക് കീശ വീർപ്പിക്കാനുളള ബിസിനസ് സെന്ററുകൾ മാത്രമായി വിദ്യാഭ്യാസ സ്ഥാപനങ്ങൾ മാറിയെന്നും നിധീഷ് ആരോപിച്ചു.
കോളേജ് അധികാരികളുടെ പീഡനത്തിൽ മനം നൊന്ത് ജിഷ്ണു ആത്മഹത്യ ചെയ്ത സംഭവത്തിൽ പ്രതിഷേധിച്ച് നാളെ തൃശൂർ ജില്ലയിൽ എ ബി വി പി വിദ്യാഭ്യാസ ബന്ദിന് ആഹ്വാനം ചെയ്തു. നെഹ്രു കോളേജിലേക്ക് മാർച്ച് നടത്തുമെന്നും എ ബി വി പി വ്യക്തമാക്കി . സ്വകാര്യ എഞ്ചിനീയറിംഗ് മുതലാളിമാരുടെ വീടുകളിലേക്കും സമരം വ്യാപിപ്പിക്കുമെന്ന് എ ബി വി പി മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.
മാനേജ്മെന്റുകളുടെ കൊളളരുതായ്മകൾ നിയന്ത്രിക്കേണ്ടുന്ന കേരള സർക്കാരും – വിദ്യാഭ്യാസ വകുപ്പം വിദ്യാർത്ഥികളുടെ പ്രവേശനം തന്നെ അഴിമതി നടത്താനുളള അവസരമാക്കുകയാണ് ചെയ്യുന്നത് . കേരള ടെക്നിക്കൽ യൂണിവേഴ്സിറ്റി ഇത്തരത്തിലുളള കോളേജുകൾക്കെതിരെ നടപടി സ്വീകരിക്കാതെ നോക്കുകുത്തിയായിരിക്കുകയാണെന്നും എ ബി വി പി ആരോപിച്ചു.
കോപ്പിയടിച്ചെന്ന് ആരോപിച്ച് മാനസികമായി പീഡിപ്പിച്ചതിനെ തുടർന്നാണ് ഒന്നാം വർഷ കമ്പ്യൂട്ടർ സയൻസ് വിദ്യാർത്ഥി ജിഷ്ണു പ്രണോയ് ആത്മഹത്യ ചെയ്തത് . ഗുരുതരാവസ്ഥയിൽ കിടന്ന വിദ്യാർത്ഥിയെ ആശുപത്രിയിലെത്തിക്കാൻ പോലും കോളേജ് അധികൃതർ സഹായിച്ചില്ലെന്ന് ആരോപണമുണ്ട് . വിദ്യാർത്ഥി പീഡനത്തിൽ മുൻപും ആരോപണ വിധേയമായിട്ടുള്ള കോളേജാണ് നെഹ്രു കോളേജ്