ബംഗലുരു: അനധികൃതമായി പ്രവർത്തിക്കുകയും, ഉദ്യോഗാർത്ഥികളെ കപടവാഗ്ദാനങ്ങൾ നൽകി കബളിപ്പിക്കുകയും ചെയ്യുന്ന വിദേശ തൊഴിൽ റിക്രൂട്ടിംഗ് ഏജൻസികൾക്കു കടിഞ്ഞാണിടാൻ കേന്ദ്രസർക്കാർ. ഇത്തരം സ്ഥാപനങ്ങൾക്കെതിരേ നിയമം കർശനമാക്കുമെന്ന് കേന്ദ്രവിദേശകാര്യസഹമന്ത്രി ജനറൽ വി.കെ.സിംഗ് പറഞ്ഞു.
പ്രവാസിഭാരതീയ ദിവസ് ചടങ്ങിൽ ഒരു വിദേശപ്രതിനിധിയുടെ ചോദ്യത്തോടു പ്രതികരിക്കുകയായിരുന്നു മന്ത്രി. പ്രത്യേകിച്ചും ഗൾഫ് മേഖലയിൽ നിരവധി പേർ ചതിയിൽ പെടുന്നുണ്ട്. ലേബർ ജോലികളിലേർപ്പെടുന്ന പലരെയും ടൂറിസ്റ്റ് വിസയിലാണ് ഏജന്റുമാർ കടത്തിക്കൊണ്ടു പോയിട്ടുളളതെന്ന് ശ്രദ്ധയിൽപ്പെട്ടതായും അദ്ദേഹം പറഞ്ഞു.
ഇത്തരം ചൂഷണങ്ങൾ തടയുന്നതിനായി ഉദ്യോഗാർത്ഥികളുടെ വിദ്യാഭ്യാസയോഗ്യതകൾ പരിശോധിക്കുന്നതിനും കോൺസുലർ സർവ്വീസുകൾ കൂടുതൽ ക്രിയാത്മകമാക്കുന്നതിനും നടപടി സീകരിക്കുമെന്ന് അദ്ദേഹം പറഞ്ഞു. ഇതിനായി സ്ഥിരമായ ഒരു സംവിധാനത്തിന്റെ സാദ്ധ്യതകളേക്കുറിച്ചാണ് സർക്കാർ തിരയുന്നത്. രാജ്യത്തെ ഉദ്യോഗാർത്ഥികളുടെ വിപുലമായ ഒരു ഡാറ്റാബേസ് നിർമ്മിക്കുന്നതിനും ലോകത്തെവിടെ നിന്നുമുളള തൊഴിൽ ദാതാക്കൾക്ക് അതു പരിശോധിച്ച് മികച്ച ഉദ്യോഗാർത്ഥികളെ തിരഞ്ഞെടുക്കാനുമുളള നടപടികളും സർക്കാർ ആലോചിക്കുന്നതായി അദ്ദേഹം ചൂണ്ടിക്കാട്ടി. ഇത് സമീപഭാവിയിൽത്തന്നെ നടപ്പാകുമെന്നും മന്ത്രി കൂട്ടിച്ചേർത്തു.
അനധികൃതമായി ഉദ്യോഗാർത്ഥികളെ വിദേശങ്ങളിലേക്കു റിക്രൂട്ട് ചെയ്യുന്ന ഏജൻസികൾക്കെതിരേ കർശനനടപടികളുണ്ടാകുമെന്നും വിദേശത്തു തൊഴിൽ തേടുന്നവരുടെ പരാതികൾ പരിശോധിച്ച് സത്വരനടപടി കൈക്കൊളളുമെന്നും കഴിഞ്ഞ ദിവസം പ്രധാനമന്ത്രി പ്രസ്താവിച്ചതായും ചൂണ്ടിക്കാട്ടി. മുപ്പതു വയസ്സിൽ താഴെയുളള ഒരു സ്ത്രീകളെയും, ഒരു കാരണവശാലും ഹോം മേഡിന്റെ വിസയിൽ വിദേശത്തേയ്ക്കു പോകാൻ അനുവദിക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കി.