ഹരിയാന: ഭാരതത്തിന്റെ സ്വാതന്ത്ര്യസമര ചരിത്രത്തിലെ ദാരുണസംഭവമായ ജാലിയൻ വാലാബാഗ് കൂട്ടക്കൊലയ്ക്കു പ്രതികാരം ചോദിച്ച ഉധം സിംഗിന്റെ തോക്കും, ആ തോക്ക് ഒളിപ്പിച്ചിരുന്ന പുസ്തകവും ഭാരതത്തിൽ തിരികെയെത്തിക്കാൻ മുൻകൈയ്യെടുക്കണമെന്നു കാട്ടി പ്രധാനമന്ത്രിക്ക് നിവേദനം. ഹരിയാന ഭക്ഷ്യമന്ത്രി കരൺ ദേവ് കാംബോജ് ആണ് പ്രധാനമന്ത്രിക്ക് ഈയാവശ്യമുന്നയിച്ച് നിവേദനം നൽകിയത്. ഉധം സിംഗിന്റെ 117ആമത് ജന്മവാർഷികാഘോഷവേദിയിൽ സംസാരിക്കവേയാണ് അദ്ദേഹമിക്കാര്യം വെളിപ്പെടുത്തിയത്. നിലവിൽ ലണ്ടനിലാണ് ഇവ സൂക്ഷിച്ചിരിക്കുന്നത്.
ജാലിയൻ വാലാബാഗ് കൂട്ടക്കൊലയെ ന്യായീകരിച്ച മൈക്കിൾ ഒ ഡ്വിയറിനെ 1940 മാർച്ചിലാണ് ഉധം സിംഗ് കൊലപ്പെടുത്തുന്നത്. അദ്ദേഹത്തിന്റെ തോക്കും പുസ്തകവും ഒരു മ്യൂസിയം ഉണ്ടാക്കി സൂക്ഷിക്കണമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
ഉധംസിംഗിന്റെ ജീവചരിത്രം സ്കൂളുകളിലെ സിലബസിൽ ഉൾപ്പെടുത്തുമെന്ന് മുഖ്യമന്ത്രി മനോഹർലാൽ ഘട്ടർ പ്രഖ്യാപിച്ചിരുന്നു. രാജ്യത്തിന്റെ പ്രധാന നഗരങ്ങളിലെ ഓരു റോഡിന് സ്വാതന്ത്ര്യസമരസേനാനിയുടെ പേരു നൽകണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഇന്ത്യൻ സ്വാതന്ത്ര്യ സമരചരിത്രത്തിലെ ഏറ്റവും ദാരുണമായ ജാലിയൻ വാലാബാഗ് കൂട്ടക്കൊല അരങ്ങേറുന്നത് 1919 ഏപ്രിൽ 13നാണ്. ബ്രിട്ടീഷ് പൊലീസ് ഉദ്യോഗസ്ഥനായ ബ്രിഗേഡിയർ ജനറൽ റെജിനാൾഡ് ഇ.എച്ച് ഡയർ ആണ് ക്രൂരമായ ഈ നരഹത്യയ്ക്ക് ഉത്തരവിട്ടത്. 1,650 റൗണ്ട് നിറയൊഴിച്ച നീചമായ ആക്രമണത്തിൽ 379 പേർ മരണമടഞ്ഞുവെന്നാണ് ബ്രിട്ടീഷ് സർക്കാരിന്റെ കണക്കെങ്കിലും ആയിരത്തിലധികം നിരപരാധികളാണ് കൊല്ലപ്പെട്ടത്.