ഗുവാഹത്തി: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച കേസിൽ മേഘാലയ എം.എൽ.എ ജൂലിയസ് കിറ്റ്ബോക്ക് ഡോർഫാംഗിനെ പൊലീസ് അറസ്റ്റു ചെയ്തു. കഴിഞ്ഞ ഡിസംബർ 15നാണ് കേസിനാസ്പദമായ സംഭവം. പെൺകുട്ടി പരാതിപ്പെട്ടതിനേത്തുടർന്ന് ഇയാൾ ഒളിവിൽ പോവുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു.
മറ്റൊരു സ്ഥലത്തേയ്ക്കു രക്ഷപ്പെടുന്നതിനിടയിൽ ഗുവാഹത്തി പൊലീസിന്റെ സഹായത്തോടെയാണ് ഇയാളെ കസ്റ്റഡിയിലെടുത്തതെന്ന് ഷില്ലോംഗ് സിറ്റി പൊലീസ് സൂപ്രണ്ട് വിവേക് സയീം വ്യക്തമാക്കി.
കോടതിയിൽ ഹാജരാക്കിയ ഇയാളെ അഞ്ചു ദിവസത്തെ പൊലീസ് കസ്റ്റഡിയിൽ വിട്ടു. മാവ്ഹാത്തി എന്ന സ്ഥലത്തു നിന്നുളള സ്വതന്ത്ര എം.എൽ.എയാണ് ഡോർഫാംഗ്. ഇയാൾക്കുവേണ്ടി നിരവധി ദിവസങ്ങളായി തിരച്ചിൽ തുടരുകയായിരുന്നെന്ന് വിവേക് സയീം വ്യക്തമാക്കി.
ഇയാൾക്കെതിരേ മേഘാലയ ബാലാവകാശ കമ്മീഷനും എഫ്.ഐ.ആർ രജിസ്റ്റർ ചെയ്തിട്ടുണ്ട്. പെൺകുട്ടി ഷില്ലോംഗിലെ ഗസ്റ്റ് ഹൗസിൽ വച്ച് കൂട്ടബലാത്സംഗത്തിനിരയായെന്നാണ് കേസ്. ഡോർഫാംഗിന്റെ അറസ്റ്റോടെ സംഭവത്തിൽ അറസ്റ്റിലായവരുടെയെണ്ണം ഏഴായി. എട്ടു പേരുടെ പേരുകളാണ് പെൺകുട്ടി തന്റെ പരാതിയിൽ വെളിപ്പെടുത്തിയിരുന്നത്.