ഫ്രാൻസ്: ഫ്രാൻസിലെ മരണത്തിന്റെ പാതയെന്ന് കുപ്രസിദ്ധി നേടിയ സെൻട്രൽ യൂറോപ്പ് അറ്റ്ലാൻറ്റിക്ക് റോഡിലെ സവോൺ എറ്റ് ലോറി മേഖലയിൽ വീണ്ടും കൂട്ടക്കുരുതി. ഹൈവേയിൽ ബസ് മറിഞ്ഞ് അഞ്ചു പേർ മരിക്കുകയും 27 പേർക്ക് പരിക്കേൽക്കുകയും ചെയ്തു. ബസ്സിലുണ്ടായിരുന്നത് പോർച്ചുഗീസ് സ്വദേശികളായ വിനോദസഞ്ചാരികളായിരുന്നുവെന്നാണ് വിവരം.
40 സീറ്റുളള ബസ് സ്വിറ്റ്സർലണ്ടിലേയ്ക്കു പോവുകയായിരുന്നു. അതിദാരുണമായ പല അപകടമരണങ്ങളും ഈ പാതയിൽ പതിവാണ്. റോഡിൽ ഐസ് രൂപം കൊളളുന്നതിനേത്തുടർന്ന് ഡ്രൈവർക്ക് വാഹനത്തിന്റെ നിയന്ത്രണം നഷ്ടപ്പെട്ടാണ് അപകടങ്ങൾ ഉണ്ടാകുന്നതെന്ന് അധികൃതർ വ്യക്തമാക്കി.
യൂറോപ്യൻ രാജ്യങ്ങളിൽ ശീതക്കാറ്റു വീശാൻ തുടങ്ങിയതിനേത്തുടർന്ന് ഫ്രാൻസിന്റെ മദ്ധ്യഭാഗങ്ങളിലും, കിഴക്കൻ പ്രദേശങ്ങളിലും കാലാവസ്ഥാമുന്നറിയിപ്പു നൽകിയിട്ടുണ്ട്. കഴിഞ്ഞ മാർച്ചിൽ ഇതേസ്ഥലത്തുണ്ടായ അപകടത്തിൽ 12 പോർച്ചുഗീസ് സ്വദേശികൾ കൊല്ലപ്പെട്ടിരുന്നു.