കണ്ണൂർ : കണ്ണൂർ പൊലീസ് മേധാവി സഞ്ജയ് കുമാറിനെ സ്ഥലം മാറ്റിയതിൽ വ്യാപക പ്രതിഷേധം. സിപിഎം ജില്ലാ നേതൃത്വത്തിന്റെ അപ്രീതിയുടെ ഇരയാണ് അദ്ദേഹമെന്ന് ആരോപണം. പൊതു സ്ഥലം മാറ്റത്തിന്റെ പേരിലാണ് സഞ്ജയ് കുമാർ ഗുരുഡിനെ കഴിഞ്ഞ ദിവസം സ്ഥലം മാറ്റിയത്.
പാര്‍ട്ടി ജില്ലാ നേതൃത്വത്തിന്റെ അപ്രീതിക്ക് പാത്രമായ കണ്ണൂര്‍ ജില്ലാ പൊലീസ് മേധാവിയെ ആറുമാസക്കാലത്തെ സമ്മര്‍ദ്ദത്തിനൊടുവില്‍ സ്ഥലം മാറ്റിയത് സി.പി.എം ജില്ലാ നേതൃത്വത്തിന്റെ നിരന്തര ഇടപെടലിനെ തുടർന്നാണ് . ജില്ലാ പൊലീസ് മേധാവി സഞ്ജയ് കുമാർ ഗുരുഡിനെ സ്ഥലം മാറ്റാന്‍ മാസങ്ങള്‍ക്കു മുമ്പുതന്നെ ജില്ലാ നേതൃത്വം ശ്രമം തുടങ്ങിയിരുന്നെങ്കിലും കഴിഞ്ഞദിവസമാണ് പൊതുസ്ഥലം മാറ്റത്തിന്റെ ഭാഗമായി അദ്ദേഹത്തിന് പകരം കെ.പി.ഫിലിപ്പിന് ചുമതല നല്‍കിയത്.
പയ്യന്നൂരിലെ ധനരാജ് വധക്കേസില്‍ സി.പി.എം നേതൃത്വം ചൂണ്ടിക്കാണിച്ച ചിലരെ അറസ്റ്റ് ചെയ്യാന്‍ തയ്യാറാകാത്തതിനെ തുടര്‍ന്നാണ് സഞ്ജയ് കുമാറിനെതിരെ പാര്‍ട്ടി നീക്കം തുടങ്ങിയത്. പയ്യന്നൂര്‍ പൊലീസ് സ്റ്റേഷനിലേക്ക് നടത്തിയ മാര്‍ച്ച് സി.പി.എം ജില്ലാ സെക്രട്ടറി പി.ജയരാജന് പൊലീസ് സ്റ്റേഷന് വരാന്തയില്‍ വച്ച് ഉദ്ഘാടനം ചെയ്തത് വിവാദമായതോടെയാണ് പാര്‍ട്ടി നിര്‍ദ്ദേശങ്ങള്‍ക്ക് വഴങ്ങാത്തതിന്റെ പേരില്‍ പൊലീസ് മേധാവിയെ മാറ്റാനുള്ള ജില്ലാ നേതൃത്വത്തിന്റെ ആവശ്യം പരിഗണിക്കപ്പെടാതെ പോയത്.
ഇടതുസര്‍ക്കാര്‍ അധികാരമേറ്റയുടന്‍ സി.പി.എം നേതാക്കള്‍ പൊലീസ് അസോസിയേഷന് വഴി നല്കിയ പൊലീസുകാരുടെ സ്ഥലം മാറ്റ അപേക്ഷകള്‍ സഞ്ജയ് കുമാർ പരിഗണിക്കാതിരുന്നതും പാര്‍ട്ടി നേതൃത്വത്തെ ചൊടിപ്പിച്ചിരുന്നു. അതേസമയം, നിഷ്പക്ഷ നിലപാട് സ്വീകരിക്കുന്ന എസ് പിയെ പെട്ടെന്ന് മാറ്റിയാല്‍ അത് വീണ്ടും വിവാദങ്ങള്ക്കിടയാക്കുമെന്നതിനാല് പൊതുസ്ഥലംമാറ്റം വരെ കാത്തിരിക്കുകയായിരുന്നു. പൊലീസ് സേനയെ പാര്‍ട്ടിക്ക് വിധേയമാക്കാനുള്ള ശ്രമത്തിന്റെ ഭാഗമാണ് ഈ സ്ഥലംമാറ്റമെന്ന് ബി.ജെ.പി ആരോപിച്ചു.