പ്രതിസന്ധിക്ക് പരിഹാരം കാണാതെ സമാജ്വാദി പാർട്ടി. സമവായ ചർച്ചകൾക്ക് പുരോഗമിക്കുമ്പോഴും വിട്ട് വീഴ്ചയ്ക്കില്ലാതെ ഇരു പക്ഷവും നിലപാടുകളിൽ തുടരുകയാണ് അതിനിടെ സഖ്യ ചർച്ചകളുമായി അഖിലേഷ് യാദവ് വിഭാഗം മുന്നോട്ട് പോകുകയാണ്.
തെരഞ്ഞെടുപ്പ് തീയതികൾ പ്രഖ്യാപിച്ചിട്ടും പാർട്ടിയിലെ പ്രതിസന്ധി പരിഹരിക്കാൻ കഴിയാതെ കുഴയുകയാണ് സമാജ്വാദി പാർട്ടി. ശക്തി തെളിയിച്ച് പാർട്ടി ചിഹ്നം സ്വന്തമാക്കാൻ മുലായവും അഖിലേഷ് വിഭാഗവും തീവ്ര ശ്രമത്തിലാണ്. അതിനിടെയിലാണ് മുതിർന്ന നേതാക്കളുടെ മദ്ധ്യസ്ഥതയിൽ ഇരു വിഭാഗവുമായി സമവായ ചർച്ചകൾ നടത്തുന്നത്.
എന്നാൽ തെരഞ്ഞെടുപ്പ് സഖ്യ ചർച്ചകളുമായി അഖിലേഷ് യാവദ് മുന്നോട്ട് പോകുകയാണ്. ഇതിന്റെ ഭാഗമായി അഖിലേഷ് അടുത്ത ആഴ്ച കോൺഗ്രസ് ഉപാദ്ധ്യക്ഷൻ രാഹുൽ ഗാന്ധിയുമായി ചർച്ച നടത്തും. കോൺഗ്രസുമായി സഖ്യമുണ്ടാക്കിയാൽ വീണ്ടും അധികാരത്തിൽ എത്താമെന്നാണ് അഖിലേഷ് ക്യാമ്പിന്റെ വിലയിരുത്തൽ.
സഖ്യം രൂപീകരിച്ചാൽ അഖിലേഷിനെ മുഖ്യമന്ത്രി സ്ഥാനാർത്ഥിയായി ഉയർത്തികാട്ടുന്നതിൽ എതിർപ്പില്ലെന്ന് ഷീലാ ദീക്ഷിത്ത് വ്യക്തമാക്കിയിട്ടുണ്ട്. യുപിയിൽ അടിത്തറ നഷ്ടപ്പെട്ട കോൺഗ്രസുമായുള്ള അഖിലേഷ് യാദവിന്റെ സഖ്യനീക്കം ആത്മഹത്യാപരമെന്നാണ് മുലായം വിഭാഗത്തിന്റെ വിലയിരുത്തൽ. മുലായം സിംഗ് രാഷ്ട്രീയ പ്രവർത്തനം അവസാനിപ്പിക്കാൻ സമയമായതായും അഖിലേഷിനെ അനുകൂലിക്കുന്നവർ അഭിപ്രായപ്പെടുന്നു.