കൊച്ചി: പരാതിയിന്മേല് കേസ് രജിസ്റ്റര്‍ ചെയ്യാനുള്ള വിജിലന്‍സ് ഡയറക്ടറുടെ അധികാരം സര്‍ക്കാര്‍ റദ്ദുചെയ്തു. ഉമ്മന്‍ചാണ്ടി സർക്കാരിന്റെ കാലത്താണ് അധികാരം റദ്ദാക്കിയത്. മന്ത്രിമാര്‍ക്കെതിരായ അഴിമതി ആരോപണങ്ങള്‍ കത്തിനില്ക്കേയായിരുന്നു യു.ഡി.എഫ് സര്‍ക്കാരിന്റെ നടപടി. എല്ലാം തിരുത്തുമെന്ന് പറഞ്ഞ ഇടതുസര്‍ക്കാരും വിവാദ ഉത്തരവിനു നേരെ കണ്ണടയ്ക്കുകയാണ്.
കഴിഞ്ഞ യുഡി.എഫ് സര്‍ക്കാരിന്റെ കാലത്ത് മന്ത്രി മാര്‍ക്കെതിരായ ആരോപണം ശക്തമാകുകയും വിജിലന്‍സിന് നിരവധി പരാതികള്‍ ലഭിക്കുകയും ചെയ്തിരിക്കെയാണ് സ്റ്റേഷന് ഹൗസ് ഓഫീസര്‍ എന്നനിലയ്ക്ക് കേസ് രജിസ്റ്റര്‍ ചെയ്യാനുള്ള വിജിലന്‍സ് ഡയറക്ടറുടെ അധികാരം യുഡിഎഫ് സര്‍ക്കാര്‍ റദ്ദ് ചെയ്തത്. 4-12-2000ലാണ് വിജലന്‍സ് ഡയറക്ടര്‍ക്ക് കേസ് രജിസ്റ്റര്‍ ചെയ്യാനുള്ള അധികാരം നല്‍കിയത്. 2005 മെയ് 14 നാണ് ഈ അധികാരം റദ്ദ് ചെയ്തു കൊണ്ടുള്ള ഉത്തരവിറക്കിയത്.
വിജിലന്‍സ് ഡയറക്ടറുടെ തിരക്ക് പരിഗണിച്ചാണ് നടപടിയെന്നാണ് ഉത്തരവില്‍ പറയുന്നത്. എന്നാല്‍ ഡി.ജി.പിക്കുള്‍പ്പെടെ സമാന രീതിയില്‍ പ്രവര്‍ത്തിക്കുന്ന ഉന്നത ഉദ്യേഗസ്ഥര്‍ക്ക് ഇപ്പോഴും ഈ അധികാരം ഉണ്ടന്നത് ശ്രദ്ധേയമാണ്. യുഡിഎഫ് സര്‍ക്കാരും വിജലന്‍സ് ഡയറക്ടറും ഉത്തരവ് രഹസ്യമായിവെച്ച് ദുരുപയോഗം ചെയ്തതായും ആരോപണം ഉയരുകയാണ്.
വിജലന്‍സിനെ സ്വതന്ത്രമായി പ്രവര്‍ത്തിക്കാന്‍ അനുവദിക്കുമെന്ന് വീമ്പിളക്കിയ പിണറായി സര്‍ക്കാരും ഇത് കണ്ടില്ലെന്ന് നടിക്കുമ്പോള്‍ ഇരു സര്‍ക്കാരുകളും ഒരേ നാണയത്തിന്റെ രണ്ടു വശങ്ങള് എന്ന ആക്ഷേപം ശരിവെക്കുന്നു.