കൊൽക്കത്ത : ബംഗാളിൽ പാകിസ്ഥാനെതിരെ മിണ്ടരുതെന്ന് മമത സർക്കാരിന്റെ തിട്ടൂരം . പാകിസ്ഥാനെതിരെ മിണ്ടിയാൽ ക്രമസമാധാനം തകരാറിലാകുമെന്നും ഒരു പ്രത്യേക വിഭാഗത്തിന്റെ വികാരം വ്രണപ്പെടുമെന്നും പോലീസ് . ബലൂചിസ്ഥാനിൽ പാകിസ്ഥാൻ നടത്തുന്ന മനുഷ്യാവകാശ ലംഘനങ്ങളെപ്പറ്റി കൽക്കട്ട ക്ളബ്ബിൽ നടത്താനിരുന്ന പരിപാടിക്ക് അനുമതി നിഷേധിക്കാൻ പോലീസ് നൽകിയത് ഇത്തരം വിചിത്ര ന്യായങ്ങൾ.
ജനുവരി 7 ന് സ്വാധികാർ ബംഗ്ളാ ഫൗണ്ടേഷൻ കൽക്കട്ട ക്ളബ്ബിൽ നടത്താനിരുന്ന പരിപാടിക്കാണ് ക്ളബ്ബ് അധികൃതർ ആദ്യം നൽകിയ അനുമതി നിഷേധിച്ചത് . കൊൽക്കത്ത പോലീസിന്റെ ഇടപെടലാണ് അനുമതി നിഷേധിക്കാൻ കാരണമായത്. പാകിസ്ഥാൻ വിരുദ്ധ പരാമർശങ്ങൾ നടത്തുന്ന പ്രഭാഷകർ പരിപാടിയിൽ പങ്കെടുക്കുന്നത് കൊണ്ടാണ് അനുവാദം കൊടുക്കരുതെന്ന് ആവശ്യപ്പെട്ടതത്രെ.
പാക് വംശജൻ താരിക്ക് ഫത്ത, കശ്മീർ ആക്ടിവിസ്റ്റ് സുശീൽ പണ്ഡിറ്റ് ,റിട്ടയേർഡ് മേജർ ജനറൽ ജി ഡി ബക്ഷി , ബലൂച് ആക്ടിവിസ്റ്റ് ബ്രഹദ ബുഗ്തി തുടങ്ങിയവരായിരുന്നു പങ്കെടുക്കേണ്ടിയിരുന്നത് . പരിപാടിയുടെ പോസ്റ്ററിൽ കശ്മീർ എന്ന പേരു പോലും ഉപയോഗിക്കരുതെന്ന വിചിത്രമായ ആവശ്യവും ക്ളബ്ബ് അധികൃതർ ആദ്യം മുന്നോട്ടു വച്ചിരുന്നു . പിന്നീടാണ് പരിപാടി തന്നെ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടത്.
പരിപാടി റദ്ദായതിൽ സർക്കാരിനോ പോലീസിനോ പങ്കില്ലെന്ന് ആവർത്തിക്കുമ്പോഴും സാഹചര്യങ്ങൾ അത് തെറ്റാണെന്ന് തെളിയിക്കുന്നുണ്ട് . പ്രശ്നം മമത സർക്കാരിനാണെന്ന് താരിക് ഫത്ത ആരോപിച്ചു കഴിഞ്ഞു . കശ്മീരിനെപ്പറ്റിയും ബലൂചിനെപ്പറ്റിയും ഇന്ത്യയിൽ പോലും മിണ്ടാനുള്ള സാഹചര്യമില്ലെങ്കിൽ അതെത്ര ഭീകരമാണെന്നും താരിക് ഫത്ത ചൂണ്ടിക്കാട്ടി .
അനൗദ്യോഗികമായുള്ള സർക്കാർ ഇടപെടലാണ് പരിപാടി റദ്ദാക്കാൻ കാരണമായതെന്ന് ക്ളബ്ബംഗങ്ങൾ സമ്മതിക്കുന്നുണ്ട് . എന്നാൽ ഇക്കാര്യത്തിൽ സർക്കാരിന് യാതൊരു പങ്കുമില്ലെന്ന് തൃണമൂൽ കോൺഗ്രസിന്റെ മുതിർന്ന നേതാക്കൾ പറയുന്നു . പരിപാടി അവതരിപ്പിക്കുന്നത് ബിജെപിയുടെ സംഘടനയാണെന്നും സംസ്ഥാനത്ത് സംഘർഷമുണ്ടാക്കാനാണ് ബിജെപി ലക്ഷ്യമിടുന്നതെന്നും തൃണമൂൽ നേതാക്കൾ പറയുന്നു . അപ്പോഴും കശ്മീരും ബലൂചിസ്ഥാനും കൊൽക്കത്തയിൽ എങ്ങനെ സംഘർഷമുണ്ടാക്കും എന്ന സംശയത്തിലാണ് പരിപാടിയുടെ സംഘാടകർ .