ആലപ്പുഴ: വിശ്വ പ്രസിദ്ധമായ എരുമേലി പേട്ട തുള്ളി ശബരിമല ദര്‍ശനം നടത്താന്‍ അമ്പലപ്പുഴ സംഘം പുറപ്പെട്ടു. അമ്പലപ്പുഴയിലെ 7 കരകളില്‍ നിന്നുള്ള മുന്നൂറ്റി അന്‍പതില്‍ അധികം അയ്യപ്പഭക്തരാണ് കഠിനമായ വ്രത നിഷ്ഠയില്‍ അയ്യപ്പ സ്വാമിയെ വണങ്ങാനായി യാത്രയായത്.
ഭക്തിയും ഐതിഹ്യവും ഇഴപിരിഞ്ഞ അന്തരീക്ഷത്തിലാണ് അയ്യപ്പന്റെ മാതൃസ്ഥാനീയരായ അമ്പലപ്പുഴ സംഘം ശബരിമല യാത്രയ്ക്ക് പുറപ്പെട്ടത്. എങ്ങും ശരണം വിളികളാല്‍ മുഖരിതമായ അന്തരീക്ഷം. അമ്പലപ്പുഴ ശ്രീകൃഷ്ണ ക്ഷേത്രത്തില്‍ നിന്നും മേല്‍ശാന്തി കേശവന് നമ്പൂതിരി എരുമേലി പേട്ട തുള്ളലിന് എഴുന്നെള്ളിക്കാന്‍ ഉള്ള തിടമ്പ് സമൂഹ പെരിയോന്‍ കളത്തില്‍ ചന്ദ്രശേഖരന് ന്നയര്ക്ക് പൂജിച്ചു നല്‍കിയതോടെയാണ് സംഘത്തിന്റെ യാത്ര ആരംഭിച്ചത്.
അമ്പലപ്പുഴയിലെ 7 കരകളില്‍ നിന്നും 350ൽ അധികം വിശ്വാസികളാണ് സംഘത്തില്‍ ഉള്ളത്. തിടമ്പ് വഹിച്ച പ്രത്യേകം അലങ്കരിച്ച രഥവുമായി ഇന്നു പ്രദേശത്തെ വിവിധ ക്ഷേത്രങ്ങളില്‍ സന്ദര്‍ശിച്ച ശേഷം സംഘം അമ്പലപ്പുഴ ശ്രീകൃഷണ ക്ഷേത്രത്തില്‍ തന്നെ എത്തിച്ചേരും. നാളെ രാവിലെ ഇവിടെ നിന്നും പുറപ്പെടുന്ന പേട്ട സംഘം മണിമലക്കാവിലെ ആഴിക്കു ശേഷം പത്താം തീയതി മത മൈത്രിയുടെ സംഗമ ഭൂമിയായ എരുമേലിയില്‍ എത്തും.
പതിനൊന്നാം തീയതിയാണ് പ്രസിദ്ധമായ പേട്ട തുള്ളല്‍. പതിമൂന്നാം തീയതി നടക്കുന്ന പമ്പ സദ്യയ്ക്ക് ശേഷം സംഘം മലകയറും. തുടര്‍ച്ചയായി 18 തവണ സമൂഹ പെരിയോനായി മലചവിട്ടാന്‍ ആകുന്നതിന്റെ പുണ്യത്തിലാണ് കളത്തില്‍ ചന്ദ്രശേഖരന് നായര്‍.