തിരുവനന്തപുരം : അറിയപ്പെടുന്ന പിണറായി വിരുദ്ധരായ മന്ത്രി മേഴ്സിക്കുട്ടിയമ്മയേയും ഭർത്താവിനേയും പുകച്ചു പുറത്ത് ചാടിയ്ക്കാൻ പിണറായിപക്ഷം കരുക്കൾ നീക്കുന്നു. ഇതിന്റെ ഭാഗമായിട്ടാണ് മേഴ്സിക്കുട്ടിയമ്മയ്ക്കെതിരെയുള്ള ത്വരിതാന്വേഷണമെന്ന് സൂചന. മേഴ്സിക്കുട്ടിയമ്മയുടെ ഭർത്താവും സിഐടിയു കൊല്ലം ജില്ലാ പ്രസിഡന്റുമായ തുളസീധരക്കുറുപ്പിനെക്കൂടി ലക്ഷ്യമിട്ടാണ് പുതിയ നീക്കം
ജില്ലയിലെ ഒരു പ്രമുഖ പിണറായിപക്ഷ നേതാവിനെ കള്ളക്കേസിൽ കുടുക്കാൻ നോക്കിയതിലും ലൈംഗികാരോപണക്കുറ്റം ഉന്നയിച്ച് തേജോവധം ചെയ്യാൻ ശ്രമിച്ചതിലും മേഴ്സിക്കുട്ടിയമ്മയ്ക്കും ഭർത്താവിനും പങ്കുണ്ടെന്നാണ് പിണറായി പക്ഷത്തിന്റെ നിഗമനം. പാർട്ടി പത്രത്തിന്റെ പ്രധാന ചുമതല വഹിക്കുന്ന നേതാവിനെതിരെയുള്ള ആരോപണം പാർട്ടിയിലും പുറത്തും വൻ ചർച്ചയായതിനു പിന്നിലും ഇരുവർക്കും പങ്കുണ്ടെന്ന് പിണറായി പക്ഷം സംശയിക്കുന്നു.
നിയമസഭാ തിരഞ്ഞെടുപ്പിൽ എം ഏ ബേബിയ്ക്ക് കുണ്ടറമണ്ഡലം നൽകണമെന്ന ആവശ്യം ശക്തമായപ്പോൾ മേഴ്സിക്കുട്ടിയമ്മയും കൂട്ടരും പാർട്ടിയിൽ നിന്ന് പുറത്തുപോകുമെന്ന് ഭീഷണി ഉയർത്തിയിരുന്നു. ഇതിനെ തുടർന്നാണ് പത്തുവർഷം എം എൽ ഏ ആയിരുന്ന മണ്ഡലം മേഴ്സിക്കുട്ടിയമ്മയ്ക്ക് തിരികെ ലഭിച്ചത്. നിയമസഭാ തിരഞ്ഞെടുപ്പിൽ പിണറായിപക്ഷത്തിനു മുൻ തൂക്കമുള്ള പഞ്ചായത്തുകളിലൊന്നിലും സീപീഎം പാർട്ടി സംവിധാനങ്ങൾ അവർക്ക് വേണ്ടി പ്രവർത്തിച്ചിരുന്നില്ല .
വോട്ടുകൾ മറിച്ചുകുത്തിയിട്ടു പോലും എതിരാളി രാജ്മോഹനുണ്ണിത്താനേക്കാൾ കുണ്ടറ മണ്ഡലത്തിലെ സാധാരണക്കാരായ വോട്ടർമാരുടെയിടയിൽ മേഴ്സിക്കുട്ടിയമ്മയ്ക്കുള്ള വ്യക്തിപ്രഭാവം കാരണമാണ് അവർ വിജയിച്ചത്. വനിതയായതിനാലും മുതിർന്ന നേതാവായിരുന്നതിനാലും മന്ത്രിസ്ഥാനം നൽകിയേ തീരൂ എന്ന് വന്നപ്പോൾ മുതൽ പിണറായിപക്ഷം പ്രതികാരത്തിനായി അവസരം കാത്തിരിയ്ക്കുകയായിരുന്നു.
ഇതിനിടെ മേഴ്സിക്കുട്ടിയമ്മയുടെ പേഴ്സണൽ സ്റ്റാഫിലുള്ള അടുത്തയാളുടെ പേരിൽ പിണറായി വിജയൻ നേരിട്ടിടപെട്ടാണ് പഴയ കേസിൽ പ്രതിചേർത്തതെന്ന് മേഴ്സിക്കുട്ടിയമ്മ വിഭാഗം ആരോപിയ്ക്കുന്നു. ഇപ്പോൾ ഉയർന്നു വന്നിട്ടുള്ള അഴിമതിയാരോപണങ്ങളുടെ പിന്നിലും പിണറായി വിജയൻ അല്ലാതെ വേറാരുമല്ല എന്ന് അവരോട് അടുപ്പമുള്ളവർ പറയുന്നുണ്ട്.
തന്റെ മന്ത്രിസഭയിൽ മേഴ്സിക്കുട്ടിയമ്മ ഉണ്ടാവുന്നതിൽ ആദ്യം മുതലേ മുഖ്യമന്ത്രി പിണറായി വിജയനു താൽപ്പര്യമില്ലായിരുന്നു . സംസ്ഥാന കമ്മിറ്റിയിൽ പിണറായിക്കെതിരെ നട്ടെല്ലോടെ എണീറ്റ് നിന്ന് സംസാരിക്കാൻ കെൽപ്പുള്ള ചുരുക്കം ചില നേതാക്കളിൽ ഒരാളാണ് മേഴ്സിക്കുട്ടിയമ്മ എന്നതാണത്രെ കാരണം . അറിയപ്പെടുന്ന പിണറായി വിരുദ്ധരായ കെ ചന്ദ്രൻ പിള്ളയും എസ് ശർമയും ഇപ്പോൾ നിശബ്ദരാണ് . പി കെ ഗുരുദാസനാകട്ടെ പ്രായാധിക്യവും ഓർമ്മക്കുറവും കൊണ്ട് ബുദ്ധിമുട്ടുന്നു .
സിപിഎമ്മിലും മറ്റ് അനുബന്ധ സംഘടനകളിലും വർഷങ്ങളുടെ പ്രവർത്തന പാരമ്പര്യമുള്ളയാളാണ് മേഴ്സിക്കുട്ടിയമ്മ. സിപിഎമ്മിന്റെ ജില്ലാ സെക്രട്ടറി സ്ഥാനത്തേക്ക് ഒരിക്കൽ പരിഗണിക്കപ്പെട്ട ഒരേയൊരു വനിതയും അവരായിരുന്നു. ഇപ്പോഴത്തെ പാർട്ടി ജനറൽ സെക്രട്ടറി എസ് എഫ് ഐ അഖിലേന്ത്യ ചുമതല വഹിച്ചപ്പോൾ അഖിലേന്ത്യ വൈസ്പ്രസിഡന്റായിരുന്ന പാരമ്പര്യമുണ്ട് മേഴ്സിക്കുട്ടിയമ്മയ്ക്ക് .
നിലവിൽ സി ഐ ടി യു അഖിലേന്ത്യ വൈസ് പ്രസിഡന്റ് കൂടിയായ മേഴ്സിക്കുട്ടിയമ്മയെക്കൂടി ഒതുക്കിയാൽ പാർട്ടിയിൽ തങ്ങളുടെ അപ്രമാദിത്വം അരക്കിട്ടുറപ്പിക്കാമെന്നാണ് പിണറായി പക്ഷം കണക്ക് കൂട്ടുന്നത്