ന്യൂഡൽഹി: അഴിമതി വിരുധ പ്രതിഛായ സൃഷ്ടിച്ച ബിജെപി സർക്കാരിന്റെ അഞ്ച് വർഷത്തെ ഭരണത്തിൽ സംതൃപ്തരാണ് ഗോവയിലെ ജനങ്ങൾ. ആംആദ്മി പാർട്ടിയുടെ കടന്നുവരവ് കോൺഗ്രസിനെയാണ് കൂടുതൽ പ്രതിസന്ധിയിലാക്കുന്നത്. എന്നാൽ ന്യൂനപക്ഷ വോട്ടു ബാങ്കുകൾ വരെ അനുകൂലമായ സാഹചര്യത്തിൽ വിജയം ബിജെപിക്ക് സുനിശ്ചിതമാണെന്നാണ് രാഷ്ട്രീയ നിരീക്ഷകരുടെ വിലയിരുത്തൽ.
കഴിഞ്ഞ 5 വർഷം വികസനം മാത്രം ലക്ഷ്യം വച്ച് സ്ഥായിയായ അഴിമതി വിരുദ്ധ ഭരണം കാഴ്ച്ച വയ്ക്കാൻ കഴിഞ്ഞു എന്നത് തന്നെയാണ് ഗോവയിൽ ബിജെപി ഭരണത്തിന്റെ ഏറ്റവും വലിയ വിജയം. 30 ശതമാനത്തോളം ന്യൂനപക്ഷ സമുദായമുള്ള ഗോവയിൽ നിലവിൽ ബിജെപി ഒറ്റയ്ക്കാണ് സർക്കാരിനെ നയിക്കുന്നത്.
ആദ്യ മൂന്ന് വർഷം മനോഹർ പരീക്കറും പിന്നീട് ഇങ്ങോട്ട് ലക്ഷ്മി കാന്ത് പർസേക്കറുമാണ് സംസ്ഥാനത്തിന്റെ ഭരണ ചക്രം തിരിച്ചത്.
രാജ്യത്തെ തന്നെ ഏറ്റവും വലിയ വിനോദ സഞ്ചാര കേന്ദ്രങ്ങളിൽ ഒന്നായ ഗോവയെ ആധുനിക വൽക്കരിക്കുക എന്ന ലക്ഷ്യം മുൻ നിർത്തിയായിരുന്നു ബിജെപിയുടെ അഞ്ച് വർഷക്കാലത്തെ ഭരണം.
അതേസമയം മുഖ്യ പ്രതിപക്ഷമായ കോൺഗ്രസിന് ശക്തനായ ഒരു നേതാവിനെ പോലും എടുത്തു കാട്ടാനില്ലാത്ത അവസ്ഥയാണ് നിലവിലുള്ളത്. അതോടൊപ്പം ആം ആദ്മി പാർട്ടിയുടെ കടന്നു വരവും കോൺഗ്രസിനെ കൂടുതൽ പ്രതിസന്ധിയിലാക്കി. കഴിഞ്ഞ പ്രാദേശിക തെരഞ്ഞെടുപ്പുകളിൽ ബിജെപി നേടിയ വിജയം ആംആദ്മി പാർട്ടി ബിജെപിക്ക് ഒരു വെല്ലുവിളിയല്ല എന്നതിന്റെ സൂചനയാണ്.
ആംആദ്മി പാർട്ടിയുടെ രംഗപ്രവേശനം കോൺഗ്രസിനെയാകും കൂടുതൽ പ്രതിസന്ധിയിലാക്കുക. എന്നാൽ ന്യൂനപക്ഷ വോട്ടു ബാങ്കുകൾ വരെ അനുകൂലമായ സാഹചര്യത്തിൽ വിജയം ബിജെപിക്ക് സുനിശ്ചിതമാണെന്നാണ് രാഷ്ട്രീയ നിരീക്ഷകരുടെ വിലയിരുത്തൽ.