പാലക്കാട് : പാലക്കാട് മെഡിക്കൽ കോളേജിലെ നിയമന അഴിമതിയിൽ ഉന്നതർ കുടുങ്ങിയേക്കുമെന്ന് സൂചന .മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയ്ക്കും മുൻ മന്ത്രി എ പി അനിൽകുമാറിനുമെതിരെ വിജിലൻസ് റിപ്പോർട്ടിൽ പരാമർശം . തൃശൂർ വിജിലൻസ് കോടതിയിൽ പ്രത്യേക അന്വേഷണ സംഘം സമർപ്പിച്ച റിപ്പോർട്ടിലാണ് ഇരുവർക്കുമെതിരെ പരാമർശം
പാലക്കാട് മെഡിക്കൽ കോളേജിൽ നടത്തിയ നിയമനങ്ങളിൽ അഴിമതിയുണ്ടെന്ന് നേരത്തെ തന്നെ കണ്ടെത്തിയിരുന്നു. മെഡിക്കൽ കോളേജിലെ അനധികൃത നിയമനങ്ങളേയും ആ നിയമനങ്ങൾ സ്ഥിരപ്പെടുത്തിക്കൊണ്ടുള്ള മുൻ സർക്കാരിന്റെ രാഷ്ട്രീയ ഇടപെടലുകളെ സംബന്ധിച്ചും അന്വേഷണം ആവശ്യപ്പെട്ട് ബിജെപി ജില്ലാ സെക്രട്ടറി പി രാജീവ് നൽകിയ പരാതിയിലാണ് അന്വേഷണം നടക്കുന്നത്.
വിദഗ്ദ്ധ സമിതി സമർപ്പിച്ച റിപ്പോർട്ട് തള്ളിക്കൊണ്ടാണ് നിയമനങ്ങൾ സ്ഥിരപ്പെടുത്തിയതെന്ന് വിജിലൻസ് റിപ്പോർട്ടിലുണ്ട് . ധനമന്ത്രാലയത്തിന്റെ റിപ്പോർട്ടും കണക്കിലെടുത്തില്ല . നിയമനങ്ങൾ പരിശോധിക്കാൻ മന്ത്രിയായിരുന്ന എ പി അനിൽകുമാർ രൂപീകരിച്ച കമ്മിറ്റി കണ്ണിൽ പൊടിയിടൽ മാത്രമാണ് നടത്തിയതെന്നും വിജിലൻസ് റിപ്പോർട്ടിലുണ്ട് . മാത്രമല്ല കണ്ണടച്ച് അഴിമതിയെ ന്യായീകരിച്ചെന്നും റിപ്പോർട്ട് പറയുന്നു . ഇത് തന്നെ ഇക്കാര്യത്തിൽ മന്ത്രിക്കുണ്ടായിരുന്ന താത്പര്യം വെളിവാക്കുന്നുവെന്നും റിപ്പോർട്ടിലുണ്ട്.
സ്പെഷ്യൽ ഓഫീസർ പി സുബ്ബയ്യ മാത്രമാണ് നിലവിൽ പ്രതിയായിട്ടുള്ളത് .എന്നാൽ കൂടുതൽ അന്വേഷണത്തിൽ ഉമ്മൻ ചാണ്ടിയുടേയും അനിൽ കുമാറിന്റെയും പങ്ക് ബോദ്ധ്യപ്പെട്ടാൽ പ്രതിയാക്കാമെന്നാണ് വിജിലൻസ് നൽകുന്ന സൂചന . അങ്ങനെയെങ്കിൽ മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി ഉത്തരം പറയേണ്ട മറ്റൊരു അഴിമതിക്കേസായി മാറും പാലക്കാട് മെഡിക്കൽ കോളേജ് സംഭവം