കൊല്ലം : കരസേന ഉപമേധാവിയായി ലെഫ്റ്റനന്റ് ജനറൽ ശരത് ചന്ദ് നിയമിതനായി. ലെഫ്റ്റനന്റ് ജനറൽ ബിബിൻ റാവത്ത് കരസേനാ മേധാവിയായതിനെ തുടർന്നുണ്ടായ ഒഴിവിലേക്കാണ് ശരത് ചന്ദിനെ നിയമിച്ചത് . നിലവിൽ തെക്ക് പടിഞ്ഞാറൻ കമാൻഡിന്റെ മേധാവിയാണ് ശരത് ചന്ദ് . കൊട്ടാരക്കര കുറുമ്പാലൂർ സ്വദേശിയാണ് .
സോമാലിയയിലെ യു എൻ മിഷനിലും ശ്രീലങ്കയിലെ ഇന്ത്യൻ സമാധാന സേനാ നടപടിയിലും പങ്കാളിയായിട്ടുണ്ട് . 37 വർഷമായി സൈനികനായ ശരത് ചന്ദിന് വിശിഷ്ട സേവ മെഡൽ , അതി വിശിഷ്ട സേവാ മെഡൽ തുടങ്ങിയ ബഹുമതികളും ലഭിച്ചിട്ടുണ്ട് .
കഴക്കൂട്ടം സൈനിക സ്കൂളിൽ നിന്ന് പ്രാഥമിക വിദ്യാഭ്യാസത്തിന് ശേഷം പൂണെ നാഷണൽ ഡിഫൻസ് അക്കാഡമി , ഡിഫൻസ് സർവീസ് സ്റ്റാഫ് കോളേജ് , ഡൽഹി നാഷണൽ ഡിഫൻസ് കോളേജ് എന്നിവിടങ്ങളിൽ നിന്ന് പഠനം പൂർത്തിയാക്കി. തുടർന്ന് ഗഡ്വാർ റൈഫിൾസിലാണ് സൈനിക സേവനം ആരംഭിക്കുന്നത് .