തിരുവനന്തപുരം: ഫിഷറീസ് മന്ത്രി ജെ. മേഴ്സിക്കുട്ടിയമ്മയ്ക്കും, ഭർത്താവ് തുളസീധരക്കുറുപ്പിനുമെതിരേ വിജിലൻസ് ത്വരിതപരിശോധനയ്ക്ക് വിജിലൻസ് ഡയറക്ടർ ജേക്കബ് തോമസ് ഉത്തരവിട്ടു.
തോട്ടണ്ടി ഇറക്കുമതിയിൽ അഴിമതി നടന്നുവെന്ന പരാതിയേത്തുടർന്നാണ് ഇരുവർക്കുമെതിരേ ത്വരിതപരിശോധനയ്ക്ക് ഉത്തരവിട്ടത്. കശുവണ്ടി വികസന കോർപ്പറേഷന്റെ തോട്ടണ്ടി ഇറക്കുമതിയിൽ പത്തരക്കോടി രൂപയുടെ അഴിമതി നടന്നതായാണ് അക്ഷേപം.
മേഴ്സിക്കുട്ടിയമ്മയുടെ ഭർത്താവ് തുളസീധരക്കുറുപ്പ് ചെയർമാനായിരുന്ന കാപെക്സും, കശുവണ്ടി വികസന കോർപ്പറേഷനും 105 രൂപയുളള കശുവണ്ടി 124 രൂപയ്ക്കും, 132 രൂപ വിലയുളള കശുവണ്ടി 142 രൂപയ്ക്കും വാങ്ങിയെന്നാണ് പരാതി.
അഴിമതിയുമായി ബന്ധപ്പെട്ട് നിയമസഭയിൽ വി.ഡി.സതീശൻ എം.എൽ.എയാണ് മേഴ്സികുട്ടിയമ്മയ്ക്കെതിരേ ആരോപണമുന്നയിച്ചത്. ഇതു സംബന്ധിച്ച് ഇരുവരും തമ്മിൽ നിയമസഭയിൽ വാക്കുതർക്കവും നടന്നിരുന്നു. സഭയിൽ സതീശൻ ഉന്നയിച്ച ആരോപണങ്ങൾ ചൂണ്ടിക്കാട്ടി അഡ്വ. പി.റഹീമാണ് വിജിലൻസ് ഡയറക്ടർക്ക് പരാതി നൽകിയത്. തുടർന്ന് പരാതിയിൽ അന്വേഷണം വൈകുന്നുവെന്ന് ചൂണ്ടിക്കാട്ടി തിരുവനന്തപുരം വിജിലൻസ് കോടതിയിലും റഹീം പരാതി നൽകി.
റഹീം നൽകിയ പരാതി ചൊവ്വാഴ്ച്ച കോടതി പരിഗണിക്കാനിരിക്കേയാണ് വിജിലൻസ് ഡയറക്ടർ മന്ത്രിക്കെതിരേ ത്വരിതപരിശോധനയ്ക്ക് ഉത്തരവിട്ടത്. റഹീമിൽ നിന്നും വിജിലൻസ് പ്രാഥമിക മൊഴിയെടുത്തു.