മുംബൈ: ഹജ്ജ് യാത്രികർക്കുളള അപേക്ഷകൾ ഓൺലൈൻ വഴിയാക്കുന്നു. സമസ്ത മേഖലകളെയും ഡിജിറ്റൽ രംഗത്തേയ്ക്ക് ആകർഷിക്കുന്നതിന്റെയും, പ്രോത്സാഹിപ്പിക്കുന്നതിന്റെയും ഭാഗമായാണ് ഹജ്ജ് അപേക്ഷകളും ഓൺലൈൻ ആക്കുന്നത്. ഇതിനായി മൊബൈൽ ആപ്ലിക്കേഷനും കേന്ദ്രസർക്കാർ ഇറക്കിയിട്ടുണ്ട്. ഇതിന്റെ ഉദ്ഘാടനം കേന്ദ്ര ന്യൂനപക്ഷ ക്ഷേമ വകുപ്പ് മന്ത്രി മുഖ്താർ അബ്ബാസ് നഖ്വി നിർവ്വഹിച്ചു.
ഇതാദ്യമായാണ് ഹജ്ജ് അപേക്ഷകൾ ഓൺലൈനിലാക്കുന്നതെന്ന് മൊബൈൽ ആപ്ലിക്കേഷന്റെ ഉദ്ഘാടനം നിർവ്വഹിച്ചു കൊണ്ട് മന്ത്രി പറഞ്ഞു. മുംബൈയിലെ ഹജ്ജ് ഹൗസിലാണ് മൊബൈൽ ആപ്പിന്റെ ഉദ്ഘാടനം നടന്നത്. കേന്ദ്രസർക്കാരിന്റെ ഡിജിറ്റൽ ഇന്ത്യ പ്രോഗ്രാമിലേക്കുളള സുപ്രധാനമായ ഒരു ചുവടുവയ്പ്പാണിതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഹജ്ജ് ഡിജിറ്റൽ/ഓൺലൈൻ പദ്ധതിക്കായി നിരവധി നടപടിക്രമങ്ങൾ പുരോഗമിക്കുന്നതായി ചൂണ്ടിക്കാട്ടിയ മന്ത്രി, കേന്ദ്രസർക്കാർ ഡിജിറ്റൽ അപേക്ഷകൾ പ്രോത്സാഹിപ്പിക്കുന്നതു വഴി തീർത്ഥാടകർക്ക് കൂടുതൽ സുതാര്യവും, സൗകര്യപ്രദവുമായ തീർത്ഥാടനം ഉറപ്പാക്കുന്നതിനു സഹായിക്കുമെന്നു പറഞ്ഞു.
മൊബൈൽ ആപ്പ് ഇന്നു മുതൽ ഗൂഗിൾ പ്ലേ സ്റ്റോറിൽ ലഭ്യമായിത്തുടങ്ങും. അടുത്ത ഹജ്ജിനായുളള ഷെഡ്യൂൾ ഇതിനോടകം തന്നെ പ്രഖ്യാപിച്ചു കഴിഞ്ഞു. ഇന്നു മുതൽ അപേക്ഷകൾ സ്വീകരിച്ചു തുടങ്ങും. അപേക്ഷകൾ സമർപ്പിക്കുന്നതിനുളള അവസാന തീയതി ജനുവരി 24 ആണ്.
ഹജ്ജിനായുളള അപേക്ഷ, അന്വേഷണങ്ങൾ, വിവരങ്ങൾ, ഹജ്ജ് സംബന്ധിച്ചുളള വാർത്തകൾ, ഇ-പേയ്മെന്റുകൾ എന്നിവയാണ് മൊബൈൽ ആപ്പിന്റെ പ്രധാന ഘടകങ്ങൾ. മൊബൈൽ ആപ്പ് വഴി നേരിട്ട് അപേക്ഷകൾ സമർപ്പിക്കാവുന്നതാണ്. അഞ്ച് മുതിർന്നവർക്കും, രണ്ട് കുട്ടികൾക്കും ഒരു ഗ്രൂപ്പ് ആയി അപേക്ഷ സമർപ്പിക്കാനുളള സൗകര്യവും ആപ്പിലുണ്ട്. ഇതിന്റെ പി.ഡി.എഫ് ഫോർമാറ്റിലുളള ഒരു കോപ്പി അപേക്ഷകന്റെ ഇ മെയിൽ വിലാസത്തിൽ ലഭിക്കും. ഇതിന്റെ പ്രിന്റ് ഔട്ടെടുത്ത് ഒരു ഫോട്ടോയും, അനുബന്ധ രേഖകളും ചേർത്ത് സംസ്ഥാന ഹജ്ജ് കമ്മറ്റിക്കു സമർപ്പിക്കാവുന്നതാണ്. ഈ മൊബൈൽ ആപ്പ് വഴി രജിസ്ട്രേഷൻ ഫീസും അടയ്ക്കാവുന്നതാണ്.