ലക്നൗ: ഉത്തര്‍പ്രദേശ് നിയമസഭാ തെരഞ്ഞെടുപ്പില്‍ സമാജ് വാദി പാര്‍ട്ടിക്ക് വോട്ട് ചെയ്യരുതെന്ന ആഹ്വാനവുമായി മുസ്ലീം പുരോഹിതര്‍ രംഗത്ത്. കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ സമുദായത്തിന് പാര്‍ട്ടി നല്കിയ വാഗ്ദാനങ്ങള്‍ പാലിച്ചിട്ടില്ലെന്നും മുസ്ലീം വിഭാഗത്തെ സമാജ് വാദി പാര്‍ട്ടി വഞ്ചിക്കുകയായിരുന്നുവെന്നും ജുമാ മസ്ജിദ് ഷാഹി ഇമാം സയ്യീദ് അഹമ്മദ് ബുഖാരി പറഞ്ഞു. ഒരു ദേശീയ ദിനപത്രത്തിനോട് ടെലിഫോണില്‍ പ്രതികരിക്കവേയാണ് മുലായത്തിനെതിരേ സയ്യീദ് അഹമ്മദ് ബുഖാരി ആഞ്ഞടിച്ചത്.
2012 ലെ തെരഞ്ഞെടുപ്പില്‍ സയ്യീദ് അഹമ്മദ് ബുഖാരിയടക്കം സമാജ് വാദി പാര്‍ട്ടിയെ പിന്തുണച്ചിരുന്നു. തെരഞ്ഞെടുപ്പ് സമയത്ത് മുലായവുമൊത്ത് ഇദ്ദേഹം വേദി പങ്കിടുക പോലും ചെയ്തിരുന്നു. എന്നാല്‍ പ്രകടനപത്രികയില്‍ പറഞ്ഞതുള്പ്പെടെയുളള വാഗ്ദാനങ്ങള്‍ പാലിക്കുന്നതില്‍ സമാജ് വാദി പാര്‍ട്ടി പരാജയപ്പെട്ടതായി സയ്യീദ് അഹമ്മദ് ബുഖാരി ചൂണ്ടിക്കാട്ടി.
മുസ്ലീം സമുദായത്തിന് 18 ശതമാനം സംവരണം നല്‍കുമെന്ന് ഉള്‍പ്പെടെയുളള വാഗ്ദാനങ്ങള്‍ നല്‍കിയിരുന്നെങ്കിലും പാലിക്കപ്പെട്ടില്ലെന്ന് അദ്ദേഹം പറഞ്ഞു. മാത്രമല്ല സമാജ് വാദി പാര്‍ട്ടി അധികാരത്തിലെത്തിയ ഒരു വര്‍ഷത്തിനുളളില്‍ തന്നെ 113 വര്‍ഗീയ സംഘര്‍ഷങ്ങളാണ് സംസ്ഥാനത്ത് ഉണ്ടായത്. 13 ഇടങ്ങളില്‍ കര്‍ഫ്യൂ പ്രഖ്യാപിക്കുന്നതിലേക്ക് പോലും കാര്യങ്ങള്‍ എത്തിയിരുന്നതായി അദ്ദേഹം ചൂണ്ടിക്കാട്ടി.
ഭരണപരമായ പദവികളില്‍ ഉള്‍പ്പെടെ മുസ്ലീം വിഭാഗങ്ങള്‍ക്ക് മതിയായ പ്രാതിനിധ്യം നല്‍കിയിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. ഇക്കുറി സമാജ് വാദി പാര്‍ട്ടിയെ കുറിച്ച് ചിന്തിക്കുന്നത് അവസാനിപ്പിക്കണമെന്നും മറ്റ് സാദ്ധ്യതകളെക്കുറിച്ച് ചിന്തിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. പാര്‍ട്ടിക്കുളളിലെ കലഹം വലിയ തിരിച്ചടിയായതിന് പിന്നാലെയാണ് സമുദായ നേതൃത്വങ്ങളും സമാജ് വാദി പാര്‍ട്ടിക്കെതിരേ തുറന്നടിച്ച് രംഗത്തെത്തുന്നത്.