ലഖ്നൗ : സമാജ് വാദി പാർട്ടി നേതാവും അഖിലേഷ് അനുകൂലിയുമായ രാം ഗോപാൽ യാദവിനെ ആറുവർഷത്തേക്ക് പാർട്ടിയിൽ നിന്ന് പുറത്താക്കുന്നതായി മുലായം സിംഗ് യാദവ് . തന്റെ അനുമതിയില്ലാതെ ദേശീയ നിർവാഹക സമിതി വിളിച്ചു കൂട്ടിയതിനാണ് രാം ഗോപാൽ യാദവിനെ പുറത്താക്കിയത് .
രാം ഗോപാൽ യാദവിനേയും മുഖ്യമന്ത്രി അഖിലേഷ് യാദവിനേയും രണ്ട് ദിവസം മുൻപാണ് ആദ്യമായി പുറത്താക്കിയത് . എന്നാൽ മണിക്കൂറുകൾക്ക് ശേഷം ഇവരെ തിരിച്ചെടുത്തു . എന്നാൽ ഇന്ന് രാവിലെ രാം ഗോപാൽ യാദവ് ദേശീയ നിർവാഹക സമിതി വിളിച്ച് ചേർത്ത് അഖിലേഷ് യാദവിനെ ദേശീയ അദ്ധ്യക്ഷനായി തിരഞ്ഞെടുത്തു. ഇതിനെതിരെയാണ് മുലായത്തിന്റെ നടപടി.