ലഖ്നൗ: ഉത്തർപ്രദേശിൽ സമാജ്വാദി പാർട്ടി പിളർന്നു. പാർട്ടിയിലെ ഒരു വിഭാഗം അഖിലേഷ് യാദവിനെ ദേശീയ അദ്ധ്യക്ഷനായി പ്രഖ്യാപിച്ചു. രാംഗോപാൽ യാദവിന്റെ അധ്യക്ഷതയിൽ ലഖ്നൗവിൽ ചേർന്ന യോഗത്തിലാണ് തീരുമാനം.
തന്റേതാണ് യഥാർഥ പാർട്ടിയെന്ന് അഖിലേഷ് യോഗത്തിൽ പ്രഖ്യാപിച്ചു. മുലായം പാര്‍ട്ടിയുടെ മാര്‍ഗനിര്‍ദേശകനായി തുടരുമെന്നും അമര്‍സിങ്ങും ശിവ്പാലും മുലായത്തിനെതിരെ ഗൂഢാലോചന നടത്തിയെന്നും അഖിലേഷ് പറഞ്ഞു.
രണ്ട് ദിവസം മുൻപ് മുലായം അഖിലേഷ് യാദവിനെ പാർട്ടിയിൽ നിന്ന് പുറത്താക്കിയിരുന്നു. അഖിലേഷിനൊപ്പം രാം ഗോപാൽ യാദവിനേയും പുറത്താക്കിയിരുന്നു. അടുത്ത ദിവസം അഖിലേഷിനെ തിരിച്ചെടുക്കുകയും ചെയ്തു.
നിയമസഭാ തെരഞ്ഞെടുപ്പിനുള്ള സ്ഥാനാർത്ഥി പട്ടിക മുലായം സിംഗ് പുറത്തിറക്കിയിരുന്നു . സഹോദരനും പാർട്ടി അദ്ധ്യക്ഷനുമായ ശിവപാൽ യാദവിനൊപ്പം മുലായം പുറത്തിറക്കിയ പട്ടികയിൽ അഖിലേഷ് അനുകൂലികളെ ഒഴിവാക്കിയിരുന്നു. നിരവധി സിറ്റിംഗ് എം എൽ എ മാരും ഒഴിവാക്കപ്പെട്ടു . ഇതോടെ തണുത്തു കിടന്ന തമ്മിലടി രൂക്ഷമായി.
മുലായത്തിന്റെ നടപടിയിൽ പ്രതിഷേധിച്ച് അഖിലേഷ് സ്വന്തമായി സ്ഥാനാർത്ഥി പട്ടിക പ്രഖ്യാപിച്ചു. അഖിലേഷിന്റെ പട്ടികയിൽ 235 സ്ഥാനാർത്ഥികളാണുള്ളത് . ഈ സ്ഥാനാർത്ഥികൾ പാർട്ടി ചിഹ്നത്തിലല്ലാതെ മത്സരിക്കുമെന്നാണ് സൂചന. ഇതിൽ പ്രകോപിതനായ മുലായം അഖിലേഷിന് ഷോകോസ് നോട്ടീസ് നൽകിയിരുന്നു. തുടർന്നാണ് പുറത്താക്കൽ തീരുമാനവും വന്നത് .
മുലായം സിംഗിനെ വെല്ലുവിളിച്ച് പാർട്ടി കൺവെൻഷൻ പുരോഗമിക്കുകയാണ്.