ബ്രിട്ടൻ ബ്രെക്സിറ്റിലൂടെ യൂറോപ്പിൽ നിന്ന് എക്സിറ്റ് എടുത്തപ്പോൾ, പ്രവചനങ്ങൾ കാറ്റിൽപറത്തി ഡൊണാൾഡ് ട്രംപ് ലോകത്തെ ഏറ്റവും ശക്തമായ രാജ്യത്തിന്റെ അമരത്തെത്തി. ഭീകരതയുടെ നേർച്ചിത്രമായ ഇസ്ലാമിക് സ്റ്റേറ്റിന്റെ ശക്തിക്ഷയവും, ഫിദൽ കാസ്ട്രോ എന്ന കമ്മ്യൂണിസ്റ്റ് സർവ്വാധിപതിയുടെ വിടവാങ്ങലും, ബംഗ്ലാദേശിലെ ഹിന്ദു വംശഹത്യയും, ബോബ് ഡീലന്റെ നോബേൽ സാഹിത്യ പുരസ്കാരവും എല്ലാം 2016നെ സംഭവബഹുലമാക്കി.
ലോകത്തെ ഏറ്റവും പഴക്കമേറിയ ജനാധിപത്യ രാഷ്ട്രത്തിന്റെ അമരത്ത് എത്തുന്ന ആദ്യ വനിത എന്ന ഹിലരി ക്ലിന്റന്റെ സ്വപ്നമാണ് ഡൊണൾഡ് ട്രംപ് തച്ചുടച്ചത്. രാഷ്ട്രീയം- സാദ്ധ്യതകളുടെ കലയാണെന്ന സന്ദേശം ഒരിക്കൽ കൂടി സമ്മാനിച്ചാണ് 70 കാരനായ ട്രംപ് വൈറ്റ് ഹൗസിന്റെ പടി കയറാൻ തയ്യാറെടുക്കുന്നത്. ഒരു വർഷം മുൻപ് റിപ്പബ്ലിക്കൻ പാർട്ടിയുടെ പ്രസിഡന്റ് സ്ഥാനാർത്ഥിയായിയായി നോമിനേഷൻ ലഭിക്കുമ്പോൾ, ഇങ്ങനെയൊരു മുന്നേറ്റം ട്രംപ് പോലും സ്വപ്നം കണ്ടിട്ടുണ്ടാകില്ല.
റിപ്പബ്ലിക്കൻ പാർട്ടിയിലെ കരുത്തരായ ടെഡ് ക്രൂസിനേയും ജെബ് ബുഷിനേയും എല്ലാം പിന്തളളിയാണ് റിയൽ എസ്റ്റേറ്റ് മേഖലയിലെ ഭീമനായ ട്രംപ് റിപ്പബ്ലിക്കൻ പാർട്ടിയുടെ സ്ഥാനാർത്ഥിത്വം സ്വന്തമാക്കിയത്. യാതൊരു രാഷ്ട്രീയ പാരമ്പര്യവുമില്ലാത്ത, രാഷ്ട്രീയത്തിന്റെ എബിസിഡി അറിയാത്ത ഒരാൾ ഹിലരി ക്ലിന്റനെ പോലെയുളള അനുഭവ സമ്പന്നയെ എങ്ങനെ നേരിടും എന്ന ചോദ്യം വരെ ഉയർന്നു. എന്നാൽ, അമേരിക്കൻ ജനതയുടെ വർത്തമാന കാല സാഹചര്യങ്ങൾ വിലയിരുത്തിയാണ് ട്രംപ് തെരഞ്ഞെടുപ്പ് പ്രചാരണം ആരംഭിച്ചത്. 72 ശതമാനം വരുന്ന അമേരിക്കയിലെ വെളുത്ത വർഗ്ഗക്കാരുടെ ഇടയിൽ പെട്ടെന്ന് തന്നെ സ്വാധീനം ഉണ്ടാക്കാൻ അദ്ദേഹത്തിന് സാധിച്ചു.
പാരീസ് ഭീകരാക്രമണവും, ഐഎസ് ഉൾപ്പടെയുളള ഭീകരസംഘടനകൾ അമേരിക്കൻ മണ്ണിൽ വേരൂന്നിയതും ജനങ്ങൾക്കിടയിൽ സൃഷ്ടിച്ച ആശങ്ക അനുകൂലമാക്കാൻ ട്രംപിന് സാധിച്ചു. വിവാദങ്ങളുടെ തേരിലേറി തെരഞ്ഞെടുപ്പ് പ്രചാരണം നയിച്ച ട്രംപ്, സ്വന്തമായൊരു വ്യക്തിത്വം രൂപംനൽകുന്നതിൽ വിജയിച്ചു. നെഗറ്റീവ് പോപ്പുലാരിറ്റിയുടെ യുഗത്തിൽ
പ്രായോഗിക രാഷ്ട്രീയം പയറ്റിയ സ്ഥാനാർത്ഥി അമേരിക്കൻ ജനതയുടെ മാറുന്ന മനസിനെ ഒപ്പിയെടുത്തു. രാഷ്ട്രീയത്തിൽ വർഷങ്ങളുടെ പാരമ്പര്യത്തിന് ഉടമയാണെങ്കിലും, ബരാക്ക് ഒബാമയെന്ന ബിംബത്തിന്റെ നിഴലിൽ ഒതുങ്ങിപ്പോയത് ഹിലരിക്ക് വിനയായി.
അമേരിക്കയിലെ നിർണായക സ്വാധീന ശക്തിയായി മാറിയ ഇന്ത്യൻ സമൂഹത്തെ കയ്യിലെടുക്കാൻ ട്രംപ് നടത്തിയ ശ്രമങ്ങൾ തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ ഏറെ കൗതുകം ജനിപ്പിച്ചു. 2014ലെ ലോക്സഭാ തെരഞ്ഞെടുപ്പിൽ എന്ഡിഎയുടെ പ്രചരണ വാചകമായിരുന്നു അബ് കി ബാർ മോദി സർക്കാർ, അബ് കി ബാർ ട്രംപ് സർക്കാറായി രൂപാന്തരം പ്രാപിച്ചു. അമേരിക്കയിലെ ഇന്ത്യൻ വോട്ടർമാരെ ഏറ്റവും സ്വാധീനിക്കുന്ന ഘടകം പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പ്രഭാവമാണെന്ന് മനസ്സിലാക്കിയായിരുന്നു ഇത്തരമൊരു നീക്കം.
അതിതീവ്ര ആശയങ്ങളുടെ വക്താവ് എന്ന പ്രതിച്ഛായ ആസ്വദിക്കുന്ന ഡൊണേൾഡ് ട്രംപ് അമേരിക്ക ഭരിക്കാൻ ഒരുങ്ങുമ്പോൾ, ആ രാജ്യത്തിനൊപ്പം ലോകവും നിരവധി ആശങ്കകൾ പങ്കുവെക്കുന്നു. അമേരിക്കയുടെ വിദേശ നയത്തിൽ കാതലായ മാറ്റം പ്രതീക്ഷിക്കുന്നവരുടെ എണ്ണം ഒട്ടും കുറവല്ല. എന്നാൽ, തെരഞ്ഞെടുപ്പ് സമയത്ത് നൽകിയ വാഗ്ദാനങ്ങളിൽ നിന്ന് ട്രംപ് പിന്നോട്ട് പോകുന്നു സൂചനകൾ പ്രകടമാണ്.
സ്ഥിരതയില്ലായ്മ മുഖമുദ്രയാക്കിയ വ്യക്തി എങ്ങനെ ലോകത്തെ ഏറ്റവും ശക്തമായ ഓഫീസ് നിയന്ത്രിക്കുമെന്നുവരെ എത്തുന്നു വിമർശനങ്ങൾ. ഡിവൈഡഡ് സ്റ്റേറ്റ്സ് ഓഫ് അമേരിക്കയുടെ പ്രസിഡന്റ് എന്നാണ് പേഴ്സൺ ഓഫ് ദി ഇയർ പുരസ്കാര പ്രഖ്യാപന വേളയിൽ ടൈം മാഗസിൻ നിയുക്ത അമേരിക്കൻ പ്രസിഡന്റിനെ വിശേഷിപ്പിച്ചത്. റഷ്യയോട് പുലർത്തുന്ന ആഭിമുഖ്യവും, ചൈനയോട് സ്വീകരിക്കുന്ന കൊടിയ ശത്രുതയും ട്രിംപിന്റെ വിദേശ നയത്തിൽ മുഖ്യ ഘടകങ്ങളായി മാറുമെന്ന കാര്യത്തിൽ തർക്കമുണ്ടാകില്ല.
ആഗോള ഭീകരവിരുദ്ധ പോരാട്ടത്തിൽ അമേരിക്കൻ പ്രസിഡന്റ് എന്ന നിലയിൽ ട്രംപ് സ്വീകരിക്കുന്ന നിലപാടുകൾ ഐഎസ് ഉൾപ്പടെയുളള ഭീകരസംഘടനകളുടെ ഭാവി തന്നെ നിർണ്ണയിച്ചേക്കും. തീവ്രവാദ പ്രസ്ഥാനങ്ങളെ ഊട്ടി വളർത്തുന്ന പാകിസ്ഥാന്റെ നിലപാടുകളെ രൂക്ഷമായ വിമർശിക്കുന്ന ട്രംപിന്റെ വിദേശ നയം പൊതുവെ ഇന്ത്യയ്ക്ക് ഗുണകരമാകുമെന്നാണ് വിദഗ്ദ്ധരുടെ നിഗമനം.
2. ബ്രെക്സിറ്റ് & തെരേസ മെയ്
2016, ബ്രിട്ടന്റെ ചരിത്രത്തിൽ സുപ്രധാന മാറ്റം സംഭവിച്ച വർഷം. യൂറോപ്പ്യൻ യൂണിയനിൽ തുടരേണ്ടതില്ലെന്ന് ബ്രിട്ടീഷ് ജനത വിധിയെഴുതി. ജൂൺ മാസം നടന്ന ജനഹിത പരിശോധന പ്രതികൂലമായതിനെ തുടർന്ന് പ്രധാനമന്ത്രി ഡേവിഡ് കാമറോൺ സ്ഥാനം ഒഴിഞ്ഞു. 1993ൽ നിലവിൽ വന്ന 28 അംഗ യൂറോപ്പ്യൻ യൂണിയനിൽ നിന്ന് വിട്ടുപോകുന്ന ആദ്യ രാഷ്ട്രമാണ് ബ്രിട്ടൻ. ഹിതപരിശോധനയിൽ 52 ശതമാനം ജനങ്ങൾ ബ്രെക്സിറ്റിനെ അനുകൂലിച്ച് വോട്ട്
ചെയ്തപ്പോൾ, 48 ശതമാനം പേർ എതിർത്തു. അധികം വൈകാതെ തന്നെ കൺസർവേറ്റീവ് പാർട്ടി നേതാവും ആഭ്യന്തര സെക്രട്ടറിയുമായ തെരേസ മേ കാമറോണിന്റെ പിൻഗാമിയായി സ്ഥാനമേറ്റു. ഉരുക്ക് വനിത മാർഗരറ്റ് താച്ചറിന് ശേഷം യുകെയിൽ പ്രധാനമന്ത്രിയായി അധികാരത്തിലേറുന്ന ആദ്യ വനിത എന്ന പൊൻതൂവൽ അണിഞ്ഞാണ് 60 കാരിയായ തെരേസ മെയ് ഡൗണിംഗ് സ്ട്രീറ്റിലേക്ക് കാൽവെച്ചത്.
യൂറോപ്പ്യൻ യൂണിയൻ ബന്ധം ഉപേക്ഷിക്കുന്നത് വഴി സ്വദേശി വത്കരണം കൂടുതൽ ഊർജിതമായി നടപ്പാകാനും, വഴിവിട്ട അഭയാർത്ഥി പ്രവാഹം തടയാനും സാധിക്കുമെന്നാണ് ബ്രിട്ടന്റെ പ്രതീക്ഷ. യൂണിയൻ നിർണായക തീരുമാനങ്ങളിൽ എപ്പോഴും മുൻപന്തിയിൽ നിന്നിരുന്ന ബ്രിട്ടൻ, മേഖലയിലെ പ്രധാന സാമ്പത്തിക സ്രോതസും സൈനിക ശക്തിയുമായിരുന്നു. 2008ലെ ആഗോള സാമ്പത്തിക മാന്ദ്യ വേളയിൽ യൂറോപ്പ്യൻ യൂണിയന്റെ നെടുതൂണായിരുന്ന ബ്രിട്ടൻ പടിയിറങ്ങിയത് മറ്റ് അംഗരാഷ്ട്രങ്ങൾക്ക് തിരിച്ചടിയായി. ജർമ്മനിയുടെ അപ്രമാദിത്വത്തിൽ നീരസമുളള കൂടുതൽ രാജ്യങ്ങൾ ബ്രെക്സിറ്റ് മാതൃകയാക്കി യൂറോപ്പ്യൻ യൂണിയനിൽ നിന്ന് എക്സിറ്റ് അടിക്കുമോ എന്ന ആശങ്ക ശക്തമാണ്. ഇതിനിടയിൽ, ബ്രിട്ടനെ അലട്ടുന്ന പ്രധാന പ്രശ്നം സ്കോട്ട്ലൻഡിന്റെ അടങ്ങാത്ത സ്വാതന്ത്ര്യ മോഹമാണ്. ബ്രെക്സിറ്റിന് സമാനരീതിയിൽ വീണ്ടും ഹിതപരിശോധന നടത്തി സ്വതന്ത്ര രാജ്യമാകാനാണ് സ്കോട്ട്ലൻഡിന്റെ പദ്ധതി.
3. ഐഎസ് ദുർബലപ്പെടുന്നു
ഭീകരസംഘടനയായ ഐഎസിന് തങ്ങളുടെ ശക്തി കേന്ദ്രങ്ങളിൽ വൻ തിരിച്ചടി നേരിട്ട വർഷമായിരുന്നു 2016. ഇറാഖിലും സിറിയയിലും കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന ഇസ്ലാമിക് സ്റ്റേറ്റ് ദുർബലപ്പെടുന്ന വാർത്തകൾ തന്നെയാണ് ലഭിക്കുന്നത്. ഐഎസിനെ സംബന്ധിച്ചിടത്തോളം അതീവ പ്രാധാന്യമുളള സിറിയയിലെ ദാബിഖ് നഗരം നഷ്ടമായത് പ്രത്യേകം എടുത്തുപറയേണ്ടതുണ്ട്. അവിശ്വാസികളുമായുളള അന്തിമ യുദ്ധത്തിന്റെ പോർക്കളമെന്ന് ഐഎസ് വിശ്വസിക്കുകയും പ്രചരിപ്പിക്കുകയും ചെയ്ത പ്രദേശമാണിത്. ദാബിഖ് കൈവിടേണ്ടി വന്നത് ഭീകരരുടെ ആത്മവീര്യം തകരാൻ കാരണമായി എന്നാണ് വിലയിരുത്തൽ.
ഇറാഖിലെ തന്ത്രപ്രധാന നഗരമായ മൊസൂൾ ഇറാഖി സൈന്യം ഉടൻ തിരിച്ചുപിടിക്കുന്ന രീതിയിലാണ് കാര്യങ്ങൾ നീങ്ങുന്നത്. അമേരിക്കൻ വ്യോമസഹായത്തോടെ ഇറാഖി സേനയും കുർദിസ്ഥാൻ പെഷ്മെർഗ പടയാളികളും ശക്തമായ ആക്രമണമാണ് ഇവിടെ ഭീകരർക്കെതിരെ അഴിച്ചുവിടുന്നത്. സംഘടനയുടെ അധീനതയിലുളള പ്രദേശങ്ങളിലേക്ക് ആയുധവും അവശ്യസാധനങ്ങളും ഇറക്കുമതി ചെയ്യുന്നതിനും, യുറോപ്പിലേക്ക് ഭീകരരെ എത്തിക്കുന്നതിനും പ്രധാന കേന്ദ്രമായി ഉപയോഗിച്ച സിറിയയിലെ മൻജിബ് പട്ടണം നഷ്ടമായതും കടുത്ത ക്ഷീണമായി. സിറിയൻ അതിർത്തിയിൽ തുർക്കി നടത്തുന്ന സൈനിക ഇടപെടലും നിർണ്ണായകമാണ്.
വിദേശകാര്യ ചുമതല വഹിച്ചിരുന്ന അബു മുഹമ്മദ് അൽ അദ്നാനി, പ്രമുഖ നേതാവായ ആദിൽ ഹസൻ ഉൾപ്പടെ മൂവായിരത്തിലധികം ഭീകരരെ സമീപകാലത്ത് ഐഎസിന് നഷ്ടപ്പെട്ടതായാണ് റിപ്പോർട്ട്. ഐഎസിന്റെ അപ്രഖ്യാപിത തലസ്ഥാനം എന്ന് അറിയപ്പെടുന്ന സിറയയിലെ റാഖ പിടിക്കാനുളള ശ്രമങ്ങൾ പാശ്ചാത്യ ശക്തികളുടെ നേതൃത്വത്തിൽ പുരോഗമിക്കുകയാണ്. 2014 ൽ അസദ് സൈന്യത്തിൽ നിന്നാണ് ഐഎസ് റാഖയുടെ നിയന്ത്രണം ഏറ്റെടുക്കുന്നത്.
ഇറാഖിലും സിറിയയിലുമായി 2016ൽ മാത്രം 16 ശതമാനം പ്രദേശങ്ങൾ ഇസ്ലാമിക് സ്റ്റേറ്റിന് നഷ്ടമായതായാണ് കണക്കുകൾ സൂചിപ്പിക്കുന്നത്. ശ്രീലങ്കയുടെ വലിപ്പത്തോളം വരും ഇത്. അമേരിക്കയും ബ്രിട്ടനും റഷ്യയും തുർക്കിയും സിറിയൻ, ഇറാഖി സേനകളുമെല്ലാം വിവിധ പ്രദേശങ്ങളിൽ, ഐഎസിനെതിരെയുളള പോരാട്ടങ്ങളിൽ വ്യാപൃതരാണ്. 2017ൽ ആഗോള ഭീകരവിരുദ്ധ പോരാട്ടത്തിലെ സുപ്രധാന ചുവടുവെയ്പ്പായി മാറും ഐഎസ് വിരുദ്ധ നീക്കങ്ങൾ.
ശക്തി പ്രദേശങ്ങളിൽ തിരിച്ചടി സംഭവിച്ചെങ്കിലും, പുതിയ സ്ഥലങ്ങളിൽ സ്വാധീനം ഉറപ്പിക്കുന്നതിൽ സംഘടന വിജയം കാണുന്നുവെന്നത് ഒട്ടും ശുഭകരമായ വാർത്തയല്ല.
ലോകത്തിന്റെ പുതിയ കോണുകളിൽ ആക്രമണങ്ങൾ ആസുത്രണം ചെയ്യുകയാണ് പുതിയ പദ്ധതി. സൗദിയിലെ വിശുദ്ധ നഗരമായ മദീനയും ബെൽജിയം തലസ്ഥാനമായ ബ്രസൽസും ആക്രമണത്തിന് ഇരയായത് ഉദാഹരണങ്ങളാണ്. ഫ്രാൻസിലും ജർമ്മനിയിലും തുടർച്ചയായി സ്ഫോടനങ്ങൾ നടത്തിയ ഐഎസിന് അമേരിക്കയിലും ഭീതി പടർത്താൻ സാധിച്ചിട്ടുണ്ട്.
4. ഫ്രാൻസിൽ വീണ്ടും ഭീകരാക്രമണം
2015ലെ പാരീസ് ഭീകരാക്രണത്തിന്റെ നടുക്കം വിട്ടുമാറും മുമ്പ് നവോത്ഥാനത്തിന്റെ മണ്ണിൽ വീണ്ടും ഭീകരത വിരുന്നെത്തി, ഇസ്ലാമിക് സ്റ്റേറ്റിന്റെ രൂപത്തിൽ. ഇത്തവണ ഫ്രാൻസിലെ തീരദേശ നഗരമായ നീസിലായിരുന്നു ഐഎസിന്റെ കിരാത വാഴ്ച.
ജനക്കൂട്ടത്തിലേക്ക് കൂറ്റൻ ട്രക്ക് ഓടിച്ചുകയറ്റി നടത്തിയ ആക്രമണത്തിൽ 10 കുട്ടികളടക്കം 84 പേർക്കാണ് ജീവൻ
നഷ്ടപ്പെട്ടത്. ഭീകരാക്രമണത്തിന്റെ ഉത്തരവാദിത്വം
ഏറ്റെടുത്ത ഇസ്ലാമിക് സ്റ്റേറ്റ് രാജ്യത്ത് വീണ്ടും ചോരപ്പുഴ ഒഴുക്കുമെന്ന ഭീഷണിയും പുറപ്പെടുവിച്ചു.
ഫ്രാൻസിലെ ലക്ഷക്കണക്കിന് വരുന്ന കുടിയേറ്റക്കാർക്കിടയിൽ, മതത്തിന്റെ പേരിൽ വിഭാഗീയത സൃഷ്ടിച്ച് ഐഎസ് തുടരുന്ന ഭീകര പ്രവർത്തനങ്ങൾ നിർബാധം തുടരുകയാണ്.
ആവർത്തിച്ച് നടക്കുന്ന ഭീകരാക്രമണങ്ങൾ ചെറുക്കാൻ
സുശക്തമായ പ്രഞ്ച് ഭരണകൂടത്തിന് സാധിക്കുന്നില്ല എന്നത് വിരൽചൂണ്ടുന്നത്, രാജ്യത്ത് ഐഎസ് ഉണ്ടാക്കിയ വലിയ സ്വാധീനത്തിലേക്ക് തന്നെയാണ്.
ഫ്രാൻസിലെ 10 ശതമാനത്തിലധികം വരുന്ന അറബ്-ആഫ്രിക്കൻ ജനവിഭാഗങ്ങൾക്കിടയിലെ അരക്ഷിതാവസ്ഥയും, പിന്നാക്ക അവസ്ഥയും മുതലെടുത്താണ് ഭീകരസംഘടനകൾ വേരുറപ്പിച്ചത്.
സഹവർത്തിത്വം നിഷിദ്ധമായി കരുതുന്ന സമുദായങ്ങൾ തങ്ങൾക്ക് അഭയം നൽകിയ രാജ്യത്തെ സൗഹാർദ്ദ അന്തരീക്ഷത്തിന് വിലങ്ങുതടിയായി നിലകൊളളുന്നു എന്നതാണ് ഏറ്റവും വലിയ വിരോധാഭാസം. അറബ്-ആഫ്രിക്കൻ രാജ്യങ്ങളിൽ നിന്നുളള കുടിയേറ്റത്തെ
കണ്ണടച്ച് പ്രോത്സാഹിപ്പിച്ച മുൻ കാലഭരണാധികാരികളുടെ ദീർഘവീക്ഷണമില്ലായ്മ ഫ്രാൻസിന് സമ്മാനിക്കുന്നത് ഉറക്കമില്ലാത്ത രാത്രികളാണ്.
5. ഫിദൽ കാസ്ട്രോ
കമ്മ്യൂണിസ്റ്റ് നേതാവും, ക്യൂബൻ മുൻ ഭരണാധികാരിയുമായിരുന്ന ഫിദൽ കാസ്ട്രോ
വിടവാങ്ങിയ വർഷമായിരുന്നു 2016. ആഗോള തലത്തിൽ അപ്രസക്തമായിക്കൊണ്ടിരിക്കുന്ന കമ്മ്യൂണിസ്റ്റ് പാർട്ടികളുടെ പൂർണ്ണ പതനത്തിന് ആക്കം കൂട്ടുന്നതായി ഫിദൽ കാസ്ട്രോയുടെ വിയോഗം. അമേരിക്കൻ പിന്തുണയോടെ ഭരിച്ച ബാറ്റിസ്റ്റയെ സായുധ വിപ്ലവത്തിലൂടെ അട്ടിമറിച്ച് അധികാരം കൈക്കലാക്കിയ കാസ്ട്രോ 1959ലാണ് ക്യൂബയെ കമ്മ്യൂണിസ്റ്റ് റിപ്പബ്ലിക്ക് ആക്കി മാറ്റുന്നത്. സോവിയറ്റ് യൂണിയന്റെ സഹായ ഹസ്തത്താൽ മുന്നേറിയ ക്യൂബയ്ക്ക് യുഎസ്എസ്ആറിന്റെ തകർച്ച കനത്ത പ്രഹരം ഏൽപ്പിച്ചു. അമേരിക്കയുടെ ഭീഷണിയും ഉപരോധവും ആ രാജ്യത്തെ സാമ്പത്തികമായി തളർത്തി.
കമ്മ്യൂണിസ്റ്റ് ചിന്തയിൽ വിപ്ലവ സുര്യനായിരുന്ന കാസ്ട്രോയുടെ യഥാർത്ഥ മുഖം, ക്രൂരതയും, ആർഭാടവും, സ്വജനപക്ഷപാതവും ജീവിത ശൈലിയാക്കിയ ഏകാധിപതികളിൽ നിന്ന് ഒട്ടും വ്യതസ്തമായിരുന്നില്ല. സോഷ്യലിസ്റ്റ് വ്യവസ്ഥയുടെ ഉദാത്ത മാതൃകയായി കമ്മ്യൂണിസ്റ്റ് പാർട്ടികൾ വാഴ്ത്തിയ ക്യൂബയും, കാസ്ട്രോയും കൃത്രിമ നിർമ്മിതിയായിരുന്നു എന്നതാണ് യാഥാർത്ഥ്യം.
ഫിദൽ കാസ്ട്രോ എന്ന വിപ്ലവ നായകൻ പടുത്തുയർത്തിയ ക്യൂബ എന്ന ഭൂമിയിലെ നരകത്തെ കുറിച്ച് ലോകം അറിഞ്ഞത് ഏറെ വൈകിയാണ്. കടുത്ത സെൻസർഷിപ്പ് നിലനിന്ന രാഷ്ട്രത്തിൽ നിന്ന് വിവരങ്ങൾ പുറത്തുവരുന്നത് വളരെ അപൂർവമായിരുന്നു. ആയിരക്കണക്കിന് ജുഡീഷ്യൽ കൊലപാതകങ്ങൾ, നിരവധി രാഷ്ട്രീയ ആത്മഹത്യകൾ, ക്യൂബയിൽ നിന്ന് അമേരിക്കയിലേക്ക് രക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടെ ജീവൻ നഷ്ടപ്പെട്ട നൂറുകണക്കിന് ഹതഭാഗ്യർ, പട്ടിക വളരെ നീണ്ടതാണ്. ബാറ്റിസ്റ്റയുടെ ഭരണകാലത്ത് ഏതാണ്ട് രണ്ടായിരം കൊലപാതകങ്ങളാണ് നടന്നതെങ്കിൽ, കാസ്ട്രോയുടെ ക്യൂബയിൽ ജീവൻ പൊലിഞ്ഞവരുടെ എണ്ണം ഇതിന്റെ നാലിരട്ടി വരും. അമേരിക്കൻ കര ലക്ഷ്യമാക്കി നീങ്ങുന്ന ബോട്ടുകൾ, ജലപീരങ്കി ഉപയോഗിച്ച് കടലിൽ മുക്കുക ഒരുകാലത്ത് ക്യൂബൻ സേനയുടെ പ്രധാന വിനോദമായിരുന്നു.
ഇനി ഫിദൽ കാസ്ട്രോയുടെ വ്യക്തി ജീവിതത്തിലേക്ക് വരാം. മാസം കഷ്ടിച്ച് 2500 രൂപ മാത്രം വരുമാനമുളള ലളിത ജീവിതം നയിക്കുന്ന ഭരണാധികാരിയെ കുറിച്ചാണ് ക്യൂബൻ പ്രൊപ്പഗാണ്ടാ സംവിധാനം പഠിപ്പിക്കുന്നത്. എന്നാൽ, ജുവാൻ സാഞ്ചസ് എന്ന ഫിദലിന്റെ മുൻ അംഗരക്ഷകൻ 2008ൽ അമേരിക്കയിലേക്ക് കുടിയേറിയതോടെയാണ് ക്യൂബൻ ഭരണാധികാരിയുടെ പൊയ്മുഖം അടർന്നു വീഴുന്നത്. സ്വന്തം ജനതയെ നരകത്തിന്റെ ഉളളറകളിൽ തളളിവിട്ട്, കായോ പീയേദ്ര എന്ന സുഖവാസ ദ്വീപിൽ ജീവിതം ആഘോഷിക്കുന്ന ഫിദലിനെ സാഞ്ചസ് ലോകത്തിന് പരിചയപ്പെടുത്തി. സ്വന്തമായി സുഖവാസ യാനവും, രമ്യ ഹർമ്യങ്ങളും ഫിദൽ നിർമ്മിച്ചു. സ്പിയർ ഡൈവിംഗും, ബാർബെക്യൂവും എല്ലാമായി സാധാരണ ക്യൂബക്കാരന് സ്വപ്നത്തിൽ പോലും വിചാരിക്കാനാകാത്ത ആഢംബര ജിവിതത്തിന്റെ കാഴ്ചകളാണ് സാഞ്ചസ് ‘ ദി ഡബിൾ ലൈഫ് ഓഫ് ഫിദൽ കാസ്ട്രോയിൽ വിവരിക്കുന്നത്.
അപ്പോൾ ഫിദൽ കാസ്ട്രോ യഥാർത്ഥത്തിൽ ആരാണ്. കമ്മ്യൂണിസ്റ്റുകൾ നെഞ്ചേറ്റിയ വിപ്ലവ സുരന്യോ, അതോ ഭൂമിയിൽ മറ്റൊരു കമ്മ്യൂണിസ്റ്റ് നരകത്തിന് അടിത്തറ പാകിയ സ്വേച്ഛാധിപതിയോ? ചൗഷെസ്ക്യൂ, പോൾ പോട്ട്, കിം ജോംഗ് ഉൻ തുടങ്ങിയ കമ്മ്യൂണിസ്റ്റ് ഏകാധിപതികളും ഫിദൽ കാസ്ട്രോയും തമ്മിലുളള ദൂരം പ്രേക്ഷകർക്ക് നിർവചിക്കാം.
6 . ബംഗ്ലാദേശിലെ ഹിന്ദു വംശഹത്യ
മനുഷ്യാവകാശ പ്രശ്നങ്ങളുടെ നീറുന്ന കാഴ്ചകൾ ലോകമെമ്പാടും നിലനിൽക്കുന്നുണ്ട്. ആഭ്യന്തര സംഘർഷം രൂക്ഷമായി തുടരുന്ന സിറിയയും, ഇസ്രായേൽ-പലസ്തീൻ വൈരം കൊടുമ്പിരി കൊളളുന്ന പശ്ചിമേഷ്യയും, പട്ടാള അട്ടിമറികളും ഗോത്ര സംഘർഷങ്ങളും പതിവായ ആഫ്രിക്കൻ രാഷ്ട്രങ്ങളിൽ നിന്നുമെല്ലാം വരുന്നത് കരളലിയിപ്പിക്കുന്ന കാഴ്ചകളും വാർത്തകളുമാണ്. എന്നാൽ, ആഗോള മാദ്ധ്യമങ്ങളുടെ വാർത്താ തലക്കെട്ടുകളിൽ അധികം ഇടംപിടിക്കാത്ത ഒന്നാണ് നമ്മുടെ അയൽ രാഷ്ട്രമായ ബംഗ്ലാദേശിലെ ഹിന്ദുക്കളുടെ ദുരവസ്ഥ.
ഈ രീതിയിൽ പോകുകയാണെങ്കിൽ മുപ്പത് വർഷങ്ങൾക്കുള്ളിൽ ബംഗ്ലാദേശിലെ ഹിന്ദു സമൂഹം നാമാവശേഷമാകുമെന്നാണ് പഠനങ്ങൾ സൂചിപ്പിക്കുന്നത്. പ്രശസ്ത സാന്പത്തിക വിദഗ്ദ്ധനും, ഗവേഷകനുമായ ഡോ. അബ്ദുൾ ബർഖാതിന്റെ പുതിയ പുസ്തകത്തിലാണ് ഞെട്ടിക്കുന്ന പഠനം ഉൾക്കൊള്ളിച്ചിരിക്കുന്നത്. ന്യൂനപക്ഷമായ ഹിന്ദുക്കളെ ലക്ഷ്യമിട്ട് 2016ൽ മാത്രം നൂറുകണക്കിന് ചെറുതും വലുതുമായ കലാപങ്ങളാണ് ബംഗ്ലാദേശിൽ അരങ്ങേറിയത്. ക്ഷേത്രങ്ങൾ തച്ചുടച്ചും, വീടുകളും കൊളളയടിച്ചും, സ്ത്രീകളെ പീഡിപ്പിച്ചും കലാപകാരികൾ അഴിഞ്ഞാടുന്ന സ്ഫോനാത്മകമായ സ്ഥിതിയാണ് രാജ്യത്തെ പലയിടങ്ങളിലും.
കഴിഞ്ഞ അരനൂറ്റാണ്ടിനിടെ ബംഗ്ലാദേശിലെ ഹിന്ദു ജനസംഖ്യയിൽ വന്ന പ്രകടമായ മാറ്റം പ്രത്യേകം ശ്രദ്ധിക്കേണ്ടതുണ്ട്. വിഭജനാനന്തരം 1951ൽ ജനസംഖ്യയുടെ 22 ശതമാനത്തിലധികം ഉണ്ടായിരുന്ന ഹിന്ദുക്കൾ, ഇന്ന് കേവലം 7 ശതമാനമായി ചുരുങ്ങി. 1990കളുടെ തുടക്കത്തിൽ ശക്തിയാർജ്ജിച്ച മതതീവ്രവാദം, ഹൈന്ദവർ ഉൾപ്പടെയുളള ന്യൂനപക്ഷങ്ങളുടെ അസ്തിത്വത്തിന് തന്നെ വെല്ലുവിളിയായി. ഭരണകക്ഷിയായ അവാമി ലീഗിന്റെ ഉദാസീനതയും, മുഖ്യപ്രതിപക്ഷമായി ബിഎൻപിയുടെ വർഗ്ഗീയ നിലപാടുകളും ബംഗ്ലാദേശിനെ കൊണ്ടെത്തിക്കുന്നത് പാകിസ്ഥാന്റെ വഴിയിലാണ്. മതേതരത്വത്തിന്റെ മറവിൽ ഏറ്റവും അധികം പീഡനങ്ങൾ ഏറ്റുവാങ്ങിയ ജനസമൂഹമാണ് ബംഗ്ലാദേശിലെ ഹിന്ദു വിഭാഗം. 1971ലെ ബംഗ്ലാദേശ് വിമോചന കാലത്ത് തുടങ്ങിയ അതിക്രമങ്ങൾ രാജ്യത്ത് ഇപ്പോഴും തുടരുകയാണ്.
കിഴക്കൻ പാകിസ്ഥാൻ ബംഗ്ലാദേശായി പരിണമിച്ചിട്ടും, സ്ഥിതിയിൽ മാറ്റമൊന്നും സംഭവിച്ചില്ല. ബംഗ്ലാദേശ് വിമോചനക്കാലത്ത് പാകിസ്ഥാൻ സൈന്യവും, അവരുടെ പിണിയാളുകളായ ജമാആത്തെ ഇസ്ലാമിയും അഴിച്ചുവിട്ട ആക്രമണങ്ങളിൽ ആയിരകണക്കിന് ഹിന്ദുക്കൾക്കാണ് ജീവൻ നഷ്ടപ്പെട്ടത്. മനുഷ്യമന:സാക്ഷിയെ ഞെട്ടിപ്പിക്കുന്ന ക്രൂരതകളാണ് ഇത്തരം തീവ്രസംഘടനകൾ നിരാലംബരായ ന്യൂനപക്ഷങ്ങൾക്ക് നേരെ നടത്തിയത്. പിറന്ന നാട്ടിൽ നിന്ന് ആട്ടിയോടിക്കപ്പെട്ട ജനങ്ങൾ, അഭയസ്ഥാനം ലഭിക്കാതെ വലയുന്ന കാഴ്ചയാണ് അത്യന്തം വേദനാജനകമാണ്.
ഷെയ്ക്ക് മുജിബൂർ റഹ്മാനും, കാസി നസ്രുൾ ഇസ്ലാമും വിഭാവനം ചെയ്ത മഹത്തായ ബംഗാളി സംസ്കാരത്തിൽ ഊറ്റംകൊളളുന്ന ബംഗ്ലാദേശ് , ഇന്ന് ഏറെ മാറിയിരിക്കുന്നു. അസഹിഷ്ണുതയുടെ തീനാളങ്ങൾ വംഗനാടിനെ വിഴുങ്ങിയതിന് അനവധി ഉദാഹരണങ്ങൾ നമുക്ക് മുന്പിലുണ്ട്. തസ്സീമ നസ്രീൻ മുതൽ അവിജിത് റോയ് വരെ നീളുന്നു ഇരകളുടെ നീണ്ടനിര. ആഗോള ഭീകരവാദത്തിന്റെ പ്രധാന കേന്ദ്രങ്ങളിലൊന്നായി മാറിയിരിക്കുന്ന ബംഗ്ലാദേശിൽ ഹിന്ദുക്കൾ മാത്രമല്ല, ക്രിസ്തുമത വിശ്വാസികളും, ചക്ക്മ ബുദ്ധമതക്കാരുമെല്ലാം സമാന വെല്ലുവിളികൾ നേരിടുകയാണ്. നിരന്തരമായി മുസ്ലീം മതമൗലിക വാദികളുടെ ആക്രമണങ്ങൾക്ക് വിധേയരാകുന്ന ന്യൂനപക്ഷങ്ങളുടെ ദയനീയ സ്ഥിതിയിൽ ഇന്ത്യയ്ക്കുളള അതിയായ അശങ്ക നരേന്ദ്ര മോദി സർക്കാർ അടുത്തിടെ ബംഗ്ലാദേശിനെ അറിയിച്ചിരുന്നു.
7. ബോബ് ഡീലൻ
കഴിഞ്ഞ വർഷത്തെ സാഹിത്യത്തിനുളള നൊബേൽ പുരസ്കാരം തേടിയെത്തിയത് പത്രപ്രവർത്തകയായ സ്വെറ്റ്ലാന അലക്സിവിച്ചിനെ. പാട്ടെഴുത്തുകാരനെ തെരഞ്ഞെടുത്ത് ഇക്കുറിയും പുരസ്കാര നിർണ്ണയ സമിതി വേറിട്ടു നിന്നു. സാഹിത്യത്തിന്റെ അതിർവരമ്പുകൾ നേർത്തു വരുന്നു എന്നതിന്റെ പ്രത്യക്ഷ ഉദാഹരണമായി മാറി അമേരിക്കൻ ഗായകൻ ബോബ് ഡീലന്റെ പുരസ്കാര ലബ്ധി. തലമുറകളെ സ്വാധീനിച്ച പാട്ടുകാരൻ. പതിറ്റാണ്ടുകൾ നീണ്ട കലാസപര്യക്കിടെ, ലോകമെന്പാടും ലക്ഷകണക്കിന് ആരോധകർ. കാലാതീതമായ രസം പകരുന്നതാണ് ബോബ് ഡീലന്റെ രചനകളെന്ന് നൊബേൽ സമിതി വിലയിരുത്തി. ഗായകൻ എന്ന നിലയിൽ ഡീലന് കാര്യമായ അംഗീകാരമൊന്നും ലഭിച്ചിട്ടില്ല. എന്നാൽ, അർത്ഥവത്തായ വരികൾ കൊണ്ട് പോപ്പ് -റോക്ക് സംഗീത ശാഖയിൽ വിപ്ലവം തീർത്തു ബോബ് ഡീലൻ.
ബോബ് ഡീലന്റെ സാഹിത്യത്തിനുളള നൊബേൽ സമ്മാനം,
ലോകമെന്പാടുമുളള പാട്ടെഴുത്തുകാർക്ക് പ്രചോദനം നൽകുന്നതാണ്. വിഖ്യാത സാഹിത്യ പുരസ്കാരങ്ങൾക്ക് ഗാനരചയിതാക്കൾക്കും അർഹതയുണ്ടെന്ന് തെളിയിക്കുന്നതാണ് ബോബിന്റെ അതുല്യ നേട്ടം. ഒപ്പം ജനപ്രിയ സാഹിത്യ-സംഗീത രൂപങ്ങൾക്കുളള അംഗീകാരവും.