അരുണാചൽ പ്രദേശ്: അരുണാചൽ പ്രദേശ് മുഖ്യമന്ത്രി പേമഖണ്ഡുവടക്കം 33 എം.എൽ.എമാർ ബി.ജെ.പിയിൽ ചേർന്നു. പീപ്പിൾസ് പാർട്ടി ഓഫ് അരുണാചൽ പ്രദേശിലെ അംഗങ്ങളായിരുന്നു എല്ലാവരും. ഇതോടെ സ്പീക്കർ അടക്കം 33 എം.എൽ.എമാരും ഭാരതീയജനതാപാർട്ടിയുടെ ഭാഗമായി. എന്റെ സർക്കാർ ഇപ്പോൾ മുതൽ പൂർണ്ണമായും ബി.ജെ.പി സർക്കാരാണ്; മുഖ്യമന്ത്രി പേമഖണ്ഡു പത്രസമ്മേളനത്തിൽ പ്രസ്താവിച്ചു.
പി.പി.എയ്ക്ക് ആകെ 43 എം.എൽ.എമാരുളളതിൽ 33 പേരാണ് ഇപ്പോൾ ബി.ജെ.പിയിൽ ചേർന്നത്. അസംബ്ലിയിൽ നിലവിലുളള 12 ബി.ജെ.പി എം.എൽ.എമാരോടൊപ്പം 33 പേർ കൂടി ചേരുമ്പോൾ നേരത്തേ തന്നെ ബി.ജെ.പിക്കു പിന്തുണ പ്രഖ്യാപിച്ച രണ്ട് സ്വതന്ത്ര എം.എൽ.എമാരും ചേർത്ത് ആകെ 47 എം.എൽ.എമാരാണ് ബി.ജെ.പിക്കുളളത്. മൂന്ന് കോൺഗ്രസ് എം.എൽ.എമാരുളളതിൽ രണ്ടു പേർ കൂടി ഉടൻ തന്നെ ബി.ജെ.പിയിൽ ചേരുമെന്നറിയിച്ചിട്ടുണ്ട്. ആ നിലയിൽ 60 അംഗങ്ങളുളള നിയമസഭയിൽ 49 അംഗങ്ങളുടെ ഭൂരിപക്ഷത്തോടെ ഏറ്റവും വലിയ ഒറ്റക്കക്ഷിയായി ബി.ജെ.പി മാറും.
സംസ്ഥാനം സുസ്ഥിരമായ ഒരു സർക്കാരിന്റെ നേതൃത്വമാണ് ആഗ്രഹിക്കുന്നതെന്നും അതിനാലാണ് തങ്ങൾ നരേന്ദ്രമോദിയുടെ പിന്നിൽ അണി നിരക്കുന്നതെന്നും ഖണ്ഡു പ്രസ്താവിച്ചു. അരുണാചൽ പ്രദേശിലെ ജനങ്ങളും പ്രധാനമന്ത്രിക്കു പിന്നിൽ അണിനിരക്കാനാണ് ആഗ്രഹിക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.