ഗാന്ധിനഗർ : ഗോരക്ഷയുടെ പേരിൽ ദളിതർക്ക് മർദ്ദനമേറ്റ ഉനയിലെ മോട്ട സമാധിയാന പഞ്ചായത്തിൽ സർപഞ്ചായി തെരഞ്ഞെടുക്കപ്പെട്ടത് ബിജെപി പ്രവർത്തകൻ . നിലവിലെ സർപഞ്ചും കോൺഗ്രസ് പ്രവർത്തകനുമായ പ്രഫുൽ കോറാത്തിനെ പരാജയപ്പെടുത്തിയ ധഞ്ജിഭായി കോറാത്ത് ബിജെപിയുടെ പ്രധാന പ്രവർത്തകരിൽ ഒരാളാണ് .
ധഞ്ജിഭായി കോറാത്തിന്റെ അനുകൂലികളാണ് പഞ്ചായത്തിൽ എട്ടിലെ ആറു വാർഡിലും വിജയിച്ചത് . പഞ്ചായത്തിലെ ഒരേയൊരു സംവരണവാർഡും ഗോരക്ഷകരുടെ മർദ്ദനമേറ്റ ബാലു സർവയ്യയുടെ സ്ഥലവുമായ ആറാം വാർഡിലും ജയിച്ചത് ബിജെപി അനുകൂലിയായ രമേഷ് സർവയ്യയാണ് .
തെരഞ്ഞെടുപ്പ് പാർട്ടി അടിസ്ഥാനത്തിലല്ലെങ്കിലും മത്സരിക്കുന്നവർ എതെങ്കിലും ഒരു പാർട്ടിയുടെ പ്രവർത്തകരോ സ്വതന്ത്രരോ ആയിരിക്കും . 234 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് ധഞ്ജിഭായി കോറാത്ത് വിജയിച്ചത് .
ഗുജറാത്തിലെ ദളിത് പ്രക്ഷോഭത്തിന് തുടക്കം കുറിച്ച താലൂക്കാണ് ഉന . ബിജെപി സർക്കാരിന് വൻ തിരിച്ചടിയാണിതെന്ന് രാഷ്ട്രീയ നിരീക്ഷകർ പറഞ്ഞിരുന്നെങ്കിലും പഞ്ചായത്ത് തെരഞ്ഞെടുപ്പിൽ ബിജെപി വൻ വിജയമാണ് നേടിയത്.