ന്യൂഡൽഹി: വടക്കേ ഇന്ത്യയിൽ മൂടൽമഞ്ഞു രൂക്ഷമായതിനേത്തുടർന്ന് തീവണ്ടികൾ വൈകുന്നതും റദ്ദു ചെയ്യുന്നതും തുടർക്കഥയാകുന്നു, ശനിയാഴ്ച്ച മാത്രം 69 തീവണ്ടികൾ വൈകുകയും, നാലു സർവ്വീസുകൾ റദ്ദു ചെയ്യുകയും ചെയ്തു. മോശം കാലാവസ്ഥ കാരണം ലോക്കോ പൈലറ്റിന് പാത കാണാൻ കഴിയാതെയാകുന്നതാണ് വണ്ടി പിടിച്ചിടാനും, വൈകാനും കാരണം.
ബ്രഹ്മപുത്ര മെയിൽ, വിക്രംശില എക്സ്പ്രസ് എന്നിവ 26 മണിക്കൂറുകൾ വൈകിയാണോടുന്നതെന്ന് റെയിൽവേ അറിയിച്ചു. നന്ദൻ കാനൻ എക്സ്പ്രസ് 16 മണിക്കൂർ വൈകിയാണ് ഓടിക്കൊണ്ടിരിക്കുന്നത്.
അതേസമയം ഉദ്യാൻ ആഭ തൂഫാൻ എക്സ്പ്രസ്, ഡൽഹിയിൽ നിന്നും രാജേന്ദ്രനഗറിലേയ്ക്കുളള സമ്പൂർണ ക്രാന്തി എക്സ്പ്രസ്, താജ് എക്സ്പ്രസ്, കൽക മെയിൽ എന്നിവ റദ്ദു ചെയ്തതായും റയിൽവേ അറിയിച്ചു.
മൂടൽമഞ്ഞിനേത്തുടർന്ന് 16 തീവണ്ടികളുടെ സമയം പുനഃക്രമീകരിച്ചതായും റയിൽവേ വൃത്തങ്ങൾ വ്യക്തമാക്കി. അതേസമയം ഡൽഹി ഇന്ദിരാഗാന്ധി അന്താരാഷ്ട്രവിമാനത്താവളത്തിൽ നിന്നുളള വിമാനഗതാഗതത്തെ ഇന്നലെ മൂടൽമഞ്ഞ് കാര്യമായി ബാധിച്ചില്ലെന്നാണ് റിപ്പോർട്ടുകൾ.