റിയോ ഡി ജനീറോ: ബ്രസീലിലെ ഗ്രീസ് അംബാസഡർ കൈരിയാക്കോസ് അമിരിഡിസ് കൊല്ലപ്പെട്ടു. അദ്ദേഹത്തിന്റെ ബ്രസീലിയൻ ഭാര്യയുടെ കാമുകനായ പൊലീസ് ഉദ്യോഗസ്ഥനാണ് കൊലപ്പെടുത്തിയതെന്ന് പൊലീസ് സ്ഥിരീകരിച്ചു. ഇരുവരും ചേർന്ന് ഗൂഢാലോചന നടത്തിയതിനേത്തുടർന്നാണ് കൊലപാതകം ചെയ്തതെന്ന് ഇയാൾ ബ്രസീലിലെ ക്രൈം ഉദ്യോഗസ്ഥരോട് വെളിപ്പെടുത്തിയതായി ഔദ്യോഗിക വൃത്തങ്ങൾ വ്യക്തമാക്കി.
59കാരനായ അമിരിഡിസ് തിങ്കളാഴ്ച്ചയാണ് കൊല്ലപ്പെട്ടത്. സെർഗിയോ ഗോമസ് മൊറൈറ എന്നയാളാണ് കൊലപ്പെടുത്തിയതെന്ന് റിയോയിലെ നരഹത്യാവിഭാഗം മേധാവി ഇവാരിസ്റ്റോ പോണ്ടേസ് വാർത്താസമ്മേളനത്തിൽ വ്യക്തമാക്കി.
അമിരിഡിസിന്റെ ഭാര്യ ഫ്രാങ്കോയിസ് ഡിസൂസ ഒലിവേറിയ കഴിഞ്ഞ ദിവസം തന്റെ ഭർത്താവിനെ കാണ്മാനില്ലെന്ന് അറിയിച്ചിരുന്നു. അവധിക്കാലം ആഘോഷിക്കാൻ റിയോ ഡി ജനീറോയിലെത്തിയതായിരുന്നു ഇവർ. തന്റെ കാറെടുത്തു പുറത്തുപോയ ഭർത്താവ് തിരികെയെത്തിയില്ലെന്നായിരുന്നു ഒലിവേറിയ പരാതിപ്പെട്ടത്. ഇതേത്തുടർന്നാണ് അമിരിഡസിന്റെ മൃതദേഹം കത്തിക്കരിഞ്ഞ നിലയിൽ അദ്ദേഹത്തിന്റെ കാറിനുളളിൽ നിന്നു കണ്ടെടുത്തത്.
നാൽപ്പതുകാരിയായ ഒലിവേറിയയും 29കാരനായ മൊറൈറിയയും പരസ്പരം പ്രണയബദ്ധരായിരുന്നുവെന്ന് പൊലീസിനോടു സമ്മതിച്ചിട്ടുണ്ട്. ഇരുവരും പൊലീസ് കസ്റ്റഡിയിലായിരുന്നു. കൊലപാതകത്തിൽ പങ്കാളിയായ മൊറൈറിയയുടെ 24കാരനായ ബന്ധുവും പൊലീസ് കസ്റ്റഡിയാണ്. ഇയാൾക്കും കുറ്റകൃത്യത്തിൽ പങ്കുണ്ടെന്ന് പൊലീസ് വ്യക്തമാക്കി.