വാഷിംഗ്ടൺ: ഭീകരസംഘടനയായ ഇസ്ലാമിക് സ്റ്റേറ്റിന്റെ തലവൻ അബൂബക്കർ ബാഗ്ദാദി ജീവനോടെയുണ്ടെന്നും ഇയാൾ തന്നെയാണ് സംഘടനയെ ഇപ്പോഴും നയിക്കുന്നതെന്നും പെന്റഗൺ വ്യക്തമാക്കി.
അബൂബക്കർ ബാഗ്ദാദി ജീവനോടെയുണ്ടെന്നു തന്നെ ഞങ്ങൾ വിശ്വസിക്കുന്നു. ഇയാൾ തന്നെയാണ് ഇപ്പൊഴും ഇസ്ലാമിക് സ്റ്റേറ്റിനെ നയിക്കുന്നതെന്നും തങ്ങൾക്കുറപ്പുണ്ട്. അതേസമയം ഇയാളുടെ നീക്കങ്ങൾ നിരീക്ഷിക്കാനും, ഇയാളെ പിടികൂടാനും കഴിയുന്നതെല്ലാം ചെയ്യുന്നുണ്ട്; പെന്റഗൺ വക്താവ് പീറ്റർ കുക്ക് മാദ്ധ്യമപ്രവർത്തകരോടു പറഞ്ഞു.
ഒരവസരം കിട്ടിയാൽ ഇയാൾ അർഹിക്കുന്ന ശിക്ഷ നൽകുന്നതിന് അമാന്തിക്കില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഇതിനായി കഴിവുളളതെല്ലാം തങ്ങൾ ചെയ്യുന്നുണ്ട്. ഇതിനായി വളരെയധികം സമയം ചിലവഴിക്കുന്നതായും അദ്ദേഹം പറഞ്ഞു.
അബൂബക്കർ ബാഗ്ദാദിയെക്കുറിച്ച് വിവരം നൽകുന്നവർക്കുളള പാരിതോഷികം ഡിസംബർ മദ്ധ്യത്തോടെ യു.എസ് ഇരട്ടിയാക്കി ഉയർത്തിയിരുന്നു. ഒളിവിൽ കഴിയുന്ന ഇയാളെക്കുറിച്ചു വിവരം നൽകുന്നവർക്ക് 25 മില്ല്യൺ യു.എസ് ഡോളറാണ് അമേരിക്ക പാരിതോഷികം പ്രഖ്യാപിച്ചിട്ടുളളത്.