ന്യൂഡൽഹി: അഗസ്റ്റ വെസ്റ്റ്ലാൻഡ് ഹെലിക്കോപ്ടർ അഴിമതിക്കേസിൽ സി.ബി.ഐ അറസ്റ്റ് ചെയ്ത മുൻ വ്യോമസേനാമേധാവി എസ്.പി ത്യാഗിയുടെ ജുഡീഷ്യൽ കസ്റ്റഡി കാലാവധി 2017 ജനുവരി 13 വരെ നീട്ടി. ഡൽഹി കോടതിയാണ് കസ്റ്റഡി കാലാവധി നീട്ടി ഉത്തരവിറക്കിയത്.
ത്യാഗിയോടൊപ്പം, ബന്ധു സഞ്ജീവ് ത്യാഗി, അഭിഭാഷകൻ ഗൗതം ഖെയ്താൻ എന്നിവരുടെ കസ്റ്റഡി കാലാവധിയും ജനുവരി 13 വരെ നീട്ടിയിട്ടുണ്ട്. മെട്രോപ്പൊളിറ്റൻ മജിസ്ട്രേറ്റ് സുമീത് ആനന്ദ് ആണ് 14 ദിവസത്തെ ജുഡീഷ്യൽ കസ്റ്റഡി കാലാവധി അവസാനിച്ച സാഹചര്യത്തിൽ ഇവരെ ജനുവരി 14 വരെ കസ്റ്റഡിയിൽ തുടരാൻ ഉത്തരവിറക്കിയത്.
ഇതു സംബന്ധിച്ചുളള അപേക്ഷ സി.ബി.ഐ ആണ് കോടതിയിൽ സമർപ്പിച്ചത്. രണ്ടാം യു.പി.ഐ കാലത്ത് 12 വി.വി.ഐ.പി ഹെലിക്കോപ്ടറുകൾ വാങ്ങിയ കേസിലാണ് ഇവരെ സി.ബി.ഐ അറസ്റ്റ് ചെയ്തത്. കസ്റ്റഡിയിൽ ചോദ്യം ചെയ്യേണ്ടതിന്റെ ആവശ്യമില്ലെന്ന് അന്വേഷണ ഏജൻസി വ്യക്തമാക്കിയതിനേത്തുടർന്ന് മൂവരെയും തിഹാർ ജയിലിലാണ് പാർപ്പിച്ചിരിക്കുന്നത്.