ലഖ്നൗ : യു പി മുഖ്യമന്ത്രി അഖിലേഷ് യാദവിനെ സമാജ് വാദി പാർട്ടിയിൽ നിന്ന് പുറത്താക്കി . അഖിലേഷിനൊപ്പം രാം ഗോപാൽ യാദവിനേയും പുറത്താക്കിയിട്ടുണ്ട് . പാർട്ടി മേധാവി മുലായം സിംഗ് യാദവാണ് പ്രഖ്യാപനം നടത്തിയത് . ആറു വർഷത്തേക്കാണ് സസ്പെൻഷൻ .
അച്ചടക്ക ലംഘനത്തിനാണ് ഇരുവരേയും പുറത്താക്കിയതെന്ന് മുലായം പത്രസമ്മേളനത്തിൽ വ്യക്തമാക്കി . തന്നോടാലോചിക്കാതെ ദേശീയ നിർവാഹക സമിതി വിളിച്ച് ചേർക്കാൻ ആരാണ് ഇവർക്ക് അധികാരം നൽകിയതെന്ന് മുലായം ചോദിച്ചു . പാർട്ടിയാണ് വലുത് വ്യക്തികളല്ല . പാർട്ടിക്ക് വേണ്ടി ഏറ്റവും കൂടുതൽ കഷ്ടപ്പെട്ടത് താനാണ് . എന്നാൽ അതിന്റെ വിളവ് കൊയ്യുന്നത് ഇവരാണെന്നും മുലായം വ്യക്തമാക്കി .
രണ്ട് ദിവസം മുൻപ് നിയമസഭാ തെരഞ്ഞെടുപ്പിനുള്ള സ്ഥാനാർത്ഥി പട്ടിക മുലായം സിംഗ് പുറത്തിറക്കിയിരുന്നു . സഹോദരനും പാർട്ടി അദ്ധ്യക്ഷനുമായ ശിവപാൽ യാദവിനൊപ്പം മുലായം പുറത്തിറക്കിയ പട്ടികയിൽ അഖിലേഷ് അനുകൂലികളെ ഒഴിവാക്കിയിരുന്നു . നിരവധി സിറ്റിംഗ് എം എൽ എ മാരും ഒഴിവാക്കപ്പെട്ടു . ഇതോടെ തണുത്തു കിടന്ന തമ്മിലടി രൂക്ഷമായി .
മുലായത്തിന്റെ നടപടിയിൽ പ്രതിഷേധിച്ച് അഖിലേഷ് സ്വന്തമായി സ്ഥാനാർത്ഥി പട്ടിക പ്രഖ്യാപിച്ചു. അഖിലേഷിന്റെ പട്ടികയിൽ 235 സ്ഥാനാർത്ഥികളാണുള്ളത് . ഈ സ്ഥാനാർത്ഥികൾ പാർട്ടി ചിഹ്നത്തിലല്ലാതെ മത്സരിക്കുമെന്നാണ് സൂചന. ഇതിൽ പ്രകോപിതനായ മുലായം അഖിലേഷിന് ഷോകോസ് നോട്ടീസ് നൽകിയിരുന്നു . തുടർന്നാണ് പുറത്താക്കൽ തീരുമാനവും വന്നത് .