ഇസ്ലാമാബാദ്: ആണവനിർവ്യാപന കരാറിൽ കക്ഷി ചേർന്നിട്ടില്ലാത്ത രാജ്യങ്ങളുടെ എൻ.എസ്.ജി അംഗത്വം സംബന്ധിച്ച പുതിയ ഫോർമുല പാകിസ്ഥാൻ വിദേശകാര്യമന്ത്രാലയം തളളി. പുതിയ മാർഗ്ഗരേഖ വിവേചനപരവും, ഉപകാരപ്രദമല്ലാത്തതുമാണെന്നാണ് പാകിസ്ഥാന്റെ നയം. പാകിസ്ഥാൻ വിദേശകാര്യവക്താവ് നഫീസ് സക്കറിയയെ ഉദ്ധരിച്ചു കൊണ്ട് പാകിസ്ഥാൻ മാദ്ധ്യമമായ ഡോൺ ആണ് ഇത് റിപ്പോർട്ട് ചെയ്തത്.
ആണവനിർവ്യാപന കരാറിൽ ഒപ്പു വച്ചിട്ടില്ലാത്ത രാജ്യങ്ങൾക്കും എൻ.എസ്.ജിയിൽ അംഗത്വം നൽകുന്നതു സംബന്ധിച്ച് എൻ.എസ്.ജി മുൻ ചെയർമാൻ ആയിരുന്ന റാഫേൽ മാരിനോ ഗ്രോസി രണ്ടു പേജുളള ഒരു മാർഗ്ഗരേഖ തയ്യാറാക്കിയിരുന്നു. അത് ഭാരതവും പാകിസ്ഥാനും പോലെയുളള ആണവനിർവ്യാപന കരാറിൽ കക്ഷി ചേർന്നിട്ടില്ലാത്ത രാജ്യങ്ങൾക്ക് എൻ.എസ്.ജി പ്രവേശനത്തിനുളള വഴി തുറക്കുന്നതായിരുന്നു.
അതേസമയം ഭാരതത്തിന് അംഗത്വം ലഭിക്കുന്ന പക്ഷം പാകിസ്ഥാന് എൻ.എസ്.ജി പ്രവേശനം ദുഷ്കരമാകുമെന്ന വിലയിരുത്തലാണുണ്ടായിരുന്നത്. ഇതു തന്നെയാകാം ഗ്രോസിയുടെ മാർഗ്ഗരേഖയെ തളളിക്കളയാൻ പാകിസ്ഥാനെ പ്രേരിപ്പിച്ചനെന്നും വിദഗ്ദ്ധർ വിലയിരുത്തുന്നു.